തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ അന്തിമറിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളി. മാണിക്കെതിരേ കേസെടുക്കാന്‍ മതിയായ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് തള്ളിയത്. കേസില്‍ ഇത് മൂന്നാം തവണയാണ് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളുന്നത്.
കേസില്‍ കോടതിവിധിയനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഇപി ജയരാജന് വ്യക്തമാക്കിയതോടെ തുടരന്വേഷണത്തിന് സാധ്യതതെളിഞ്ഞു. എന്നാല്‍, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സര്‍ക്കാര്‍ അനുമതിയോടെയേ തുടരന്വേഷണം സാധ്യമാകൂ. കോടതി ഇതിനായി വിജിലന്‍സിന് ഡിസംബര്‍ 10 വരെ സമയം അനുവദിച്ചു. റിപ്പോര്‍ട്ട് തള്ളിയതോടെ സര്‍ക്കാരില്‍നിന്ന് അനുമതിനേടി തുടരന്വേഷണം നടത്തേണ്ട ബാധ്യത വിജിലന്‍സിന്റെ ചുമലിലായി.
നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ക്ക് 2014-’15 കാലത്ത് ലൈസന്‍സ് പുതുക്കിനല്കാന് ധനമന്ത്രിയായിരിക്കെ മാണി കോഴവാങ്ങി എന്നായിരുന്നു ആരോപണം. അഞ്ചുകോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരുകോടി രൂപ നല്കി എന്നായിരുന്നു ബാറുടമ ബിജു രമേശ് ആരോപിച്ചത്.
ആരോപണം അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് നല്കിയ കത്ത് അടിസ്ഥാനമാക്കിയാണ് മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര് സുകേശന് നല്കിയ രണ്ട് അന്തിമ റിപ്പോര്‍ട്ടിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് രണ്ടും യുഡിഎഫ് ഭരണകാലത്തായിരുന്നു.
എല്‍ഡിഎഫ് ഭരണത്തില്വന്നശേഷം വിജിലന്‍സ് നടത്തിയ തുടരന്വേഷണത്തിലും മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഭരണപരിഷ്കാരകമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്, രാജ്യസഭാ എംപി വി മുരളീധരന്, സിപിഐ അഭിഭാഷക സംഘടനാ നേതാവ് വിആര്‍ വിജു, ന്യൂനപക്ഷമോര്‍ച്ച നേതാവ് നോബിള്‍ മാത്യു, ബാറുടമ ബിജു രമേശ് എന്നിവരാണ് നിലവിലെ ഹര്‍ജിക്കാര്‍.