തൃശ്ശൂര്‍: പ്രളയത്തില്‍ മുങ്ങിയ ചാലക്കുടി താലൂക്ക് ആശുപത്രിയ്ക്ക് പത്ത് കോടിയിലേറെ നഷ്ടമുണ്ടെന്ന് പ്രാഥമിക നിഗമനം. ആശുപത്രിയുടെ പ്രവര്‍ത്തനം പഴയരീതിയിലാകാന്‍ ചുരുങ്ങിയത് 6 മാസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍. ദിവസവും ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയിരുന്നത്. 200 പേരുടെ കിടത്തിചികിത്സ വേറെയും.
വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരും മികച്ച സൗകര്യങ്ങളും കൊണ്ട് പേരുകേട്ട ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. പ്രസവമുറി മുതല്‍ മോര്‍ച്ചറി വരെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഫാര്‍മസില്‍ മാത്രമുണ്ടായത് ഒന്നരകോടി രൂപയുടെ നഷ്ടമാണ്. കാരുണ്യ ഫാര്മസിയിലുണ്ടായിരുന്ന ഒന്നരകോടി രൂപയുടെ മരുന്നും നശിച്ചു.
ഡയാലിസിസ് യൂണിറ്റ് വെള്ളത്തിലായതോടെ രോഗികള്‍ വലയുകയാണ്. ആശുപത്രിയില്‍ അരയ്ക്കൊപ്പം പൊന്തിയ ചെളി സന്നദ്ധപ്രവര്‍ത്തകര്‍ നീക്കം ചെയ്തു. അതിരപ്പള്ളിയിലെ ആദിവാസി ഊരുകളില്‍ നിന്നുളളവരുടെ പോലും ഏക ആശ്രയമായ ആശുപത്രി അതിവേഗം പഴയനിലയില്ക്കാനൂളള ശ്രമത്തിലാണ് ജനപ്രതിനിധികളും ആരോഗ്യവകുപ്പും.