അഹമ്മദാബാദ്: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനുളള ലൈസന്‍സ് പുതുക്കി നല്‍കാത്ത സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സബര്‍കാന്ത ജില്ലയിലാണ് ഒരു കൂട്ടം ബ്രാഹ്മണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ ലൈസന്‍സ് ജില്ല കളക്ടര്‍ റദ്ദാക്കിയത്.
ജസ്റ്റിസുമാരായ ആനന്ദ് എസ് ദവെ, ബിരെന്‍ വൈഷ്ണവ് എന്നിവരുള്‍പ്പെട് ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിനോട് സെപ്റ്റംബര്‍ 9 ന് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവിട്ടതെന്ന് പരാതിക്കാരായ ആശ മത്സ്യ വികാസ് കെദുത് മംഗലം മണ്ഡല് പ്രസിഡന്റ് ആശാബെന്‍ പി മഖാവന പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് മത്സ്യബന്ധനത്തിനുളള ടെണ്ടര്‍ വിളിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 24 ന് പ്രതാപ്സാഗര്‍ റിസര്‍വോയറില്‍ മത്സ്യബന്ധനം നടത്താന്‍ ആശ മത്സ്യ വികാസ് കെദുത് മംഗലം മണ്ഡലിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2017 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയായിരുന്നു ലൈസന്‍സിന്റെ കാലാവധി.
എന്നാല്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് പ്രതാപ്സാഗര്‍ അണക്കെട്ടിലെ മത്സ്യബന്ധനം എന്നാരോപിച്ച് ഹിരാലാല്‍ പൂനംലാല്‍ ജോഷി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ ജോഷി ഈ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിക്കുകയും ഇക്കാര്യം അറിയിച്ച് ജില്ല കളക്ടര്‍ക്ക് കത്തയക്കുകയും ചെയ്തു.
എന്നാല്‍ മത്സ്യബന്ധനത്തിനുളള ലൈസന്‍സ് റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ ജില്ല ഭരണകൂടം തയ്യാറായില്ല. അണക്കെട്ടിന് സമീപത്തെ റായ്ഗഥ് ഗ്രാമത്തില്‍ താമസിക്കുന്ന ചിലര്‍ ജില്ല ഭരണകൂടത്തെ സമീപിച്ചതായാണ് പിന്നീട് വിവരാവകാശ നിയമ പ്രകാരമുളള ചോദ്യത്തിന് മറുപടി ലഭിച്ചത്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ റായ്ഗഥ് നിവാസികളായ ബ്രാഹ്മണരുടെ ആവശ്യപ്രകാരമാണ് ജില്ലാ ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വിമര്‍ശിക്കുന്നു.