ലഖ്നൗ: മാധ്യമപ്രവര്‍ത്തനം വരുതിയില്‍ കൊണ്ടുവരാന്‍ തിരക്കിട്ട നീക്കം നടത്തി യോഗി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ലളിത്പൂര്‍ ജില്ലാഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് യോഗി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് പൂട്ടിടുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന പൊതു വിവര വകുപ്പില്‍ വാട്സ്ആപ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഐടി ആക്ടിന് കീഴില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും നിര്‍ദേശമുണ്ട്. ‘വാട്സ്ആപ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തകര്‍ അതു സംബന്ധിച്ച വിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാര് എല്ലാ അംഗങ്ങളെയും കുറിച്ചുള്ള വിശദവിവരങ്ങള്‍ പങ്കുവയ്ക്കേണ്ടതാണ്.
അഡ്മിന്മാര് ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യ രേഖകളും സമര്‍പ്പിക്കുകയും വേണം.’ ജില്ലാ കളക്ടര്‍ മാനവേന്ദ്രസിംഗും പോലീസ് സൂപ്രണ്ട് ഒപിസിങും ഒപ്പുവച്ച ഉത്തരവില്‍ പറയുന്നു. ലളിത്പൂര്‍ ജില്ലയില്‍ മാത്രമാണ് നിര്‍ദേശം നല്കിയിരിക്കുന്നതെങ്കിലും സംസ്ഥാനമൊട്ടാകെ ഇതിനെതിരേ പ്രതിഷേധം ഉര്‍ന്നുകഴിഞ്ഞു. ഭൂരിപക്ഷം ജനങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നുമാണ് അധികാരികളുടെ ന്യായീകരണം.
എന്നാല്‍, വ്യാജവാര്‍ത്തയെക്കുറിച്ചാണ് ആശങ്കയെങ്കില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയല്ലേ വേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഈ നിര്‍ദേശം അവരെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കുടിലനീക്കമല്ലേ എന്നുമാണ് മാധ്യമസംഘടനകളുടെ സംശയം. അഭിപ്രായം പറയുന്നവരുടെ വായ്മൂടിക്കെട്ടാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും ആക്ഷേപം ഉയരുകയാണ്.