ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് അന്വേഷിച്ച, തുടര്‍ന്ന് തന്റെ സഹപ്രവര്‍ത്തകനായ ഡിജിപി ഡി ജി വന്‍സാര അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന് രജനീഷ് റായ് സര്‍വീസില്‍ നിന്ന് രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയാണെന്ന് കാണിച്ച് അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിന് ഈ മാസം 24 ന് രാജിക്കത്ത് അയച്ചു കഴിഞ്ഞു.
അസമില്‍ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകളെ തുറന്നുകാട്ടിയ റിപ്പോര്‍ട്ടിന് പിന്നിലും രജനീഷ് ആയിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ട് രാജി വയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായതായാണ് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2017 മാര്‍ച്ച് 30ന് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് പ്രവര്‍ത്തകരെന്ന് കരുതുന്ന രണ്ട് പേരെയാണ് വെടിവച്ച് കൊന്നത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി 2017 ഏപ്രിലില്‍ രജനീഷ് റായ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അസമിലെ ചിരാംഗ് ജില്ലയിലുള്ള സിമാല്‍ഗുരി ഗ്രാമത്തിലാണ് വ്യാജ ഏറ്റമുട്ടല്‍ കൊലയെന്ന് കരുതുന്ന സംഭവം നടന്നത്. ലൂക്കാസ് നാര്‍സാരി അഥവാ എന്‍ ലാഗ്ഫ, ഡേവിഡ് ഇസ്ലാരി അഥവാ ദയൂദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
രജനീഷ് റായിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ധനകാര്യ സെക്രട്ടറി ഇഎഎസ് ശര്‍മ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും പൊലീസും അസമില്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ചായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് മറുപടി തേടി. പ്രതിരോധ മന്ത്രാലയത്തോടും അസം സര്‍ക്കാരിനോടും സിആര്‍പിഎഫിനോടും സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഏതെങ്കിലുമൊരു താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ കൊലയല്ല ഇതെന്നും രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ കൂട്ടായി തീരുമാനിച്ച് നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടലാണിതെന്നും രജനീഷ് റായ് തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ നിയമ വ്യവസ്ഥിതിയെ സംബന്ധിച്ച് വളരെ അപകടകരമായ രീതിയാണ്. സുരക്ഷാ സേനകള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നും രജനീഷ് റായ് റിപ്പോര്‍ട്ടിലൂടെ പറഞ്ഞിരുന്നു.
എന്നാല്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രജനീഷ് തയ്യാറായിട്ടില്ല. പഠനം തുടരുന്നതിന്റെ ഭാഗമായാണ് അദ്ദേഹം സ്വയം വിരമിക്കാന്‍ തയ്യാറായതെന്ന വിശദീകരണമാണ് അദ്ദേഹത്തോട് ബന്ധപ്പെട്ടവര്‍ നല്‍കുന്നത്. നിലവില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ സിആര്‍പിഎഫിന്റെ സിയാറ്റ് (കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്‍ഡ് ആന്റി ടെററിസം) സ്കൂളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ബിജെപി നേതൃത്വത്തിന് കണ്ണിലെ കരട് പോലെയാണ്. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് കേസിലും തുള്‍സിറാം പ്രജാപതി കേസിലും മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടേയും വിശ്വസ്ത ഉദ്യോഗസ്ഥരായിരുന്ന ഡിജി വന്‍സാര, പിസി പാണ്ഡെ, ഒപി മാഥുര്‍, രാജ്കുമാര് പാണ്ഡ്യന് എന്നിവരുടെ അറസ്റ്റിലേയ്ക്ക് നയിച്ചത് രജനീഷ് ആണ്.
ക്രൈം സിഐഡി ഡിഐജി ആയിരിക്കെയാണ് 2007ല്‍ വന്‍സാര അടക്കം ഒരു ഡസന്‍ പൊലീസ് ഉദ്യോഗസ്ഥരെ രജനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുന്നത്. 2017ല്‍ വന്‍സാര അടക്കമുള്ളവര്‍ ജയില്‍ മോചിതനായി. ഝാര്‍ഖണ്ഡിലെ ജാദുഗുഡയില്‍ യുസിഐഎല്ലില്‍ ചീഫ് വിജിലന്‍സ് ഓഫീസറായിരിക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ച് രജനീഷ് റായ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബിജെപിയുടേയും മോദി സര്‍ക്കാരിന്റേയും പ്രതികാര നടപടിക്ക് സഞ്ജീവ് ഭട്ടിനെ പോലെ തന്നെ ഇരയായ മറ്റൊരു ഐപിഎസുകാരനാണ് രജനീഷ് റായ്. മോശം പെരുമാറ്റത്തിന് അദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം വരെ നടന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ അന്വേഷണം സ്റ്റേ ചെയ്തു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ രജനീഷ് റായിയെ കേന്ദ്ര സര്‍ക്കാര്‍ ഷില്ലോംഗിലേയ്ക്ക് സ്ഥലംമാറ്റി. പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല.