ലക്നൗ: ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാൻപുരിലെ ചക്കേരി മേഖലയിലാണ് ദാരുണ സംഭവം. അതിജീവിതയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബുധനാഴ്ചയാണ് യുവതി ഭർത്താവിനും കൂട്ടുകാർക്കുമെതിരെ പരാതി നൽകിയത്. 2020 മാർച്ച് 6ന് ആയിരുന്നു വിവാഹം. പിന്നാലെ ഭർതൃമാതാവും ഭർതൃസഹോദരിമാരും സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്ന് അതിജീവിത പരാതിയിൽ പറയുന്നു. 2 ലക്ഷം രൂപയും കാറും നൽകണമെന്നായിരുന്നു ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടത്.
നൽകാതെയായപ്പോൾ മർദനം പതിവായി. മുറിയിൽ പൂട്ടിയിട്ട് ഭർത്താവും ബന്ധുക്കളും ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് ഭർത്താവും സുഹൃത്തുക്കളെ കൂട്ടിവന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തടയാൻ ശ്രമിച്ചപ്പോൾ പെട്രോൾ തലയിൽ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു.