ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ആർ ജെ ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം. വീട്ടിലെ കോണിപ്പടിയിൽ നിന്ന് വീണതിനെ തുടർന്ന് ആുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായതായി റിപ്പോർട്ട്. ശരീരത്തിലെ പേശികളുടെ ചലനം നിലച്ചതായും ഇതുകാരണം ശരീരം അനക്കാനാകുന്നില്ലെന്നുമാണ് റിപ്പോർട്ട്. പട്നയിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ഡൽഹി എയിംസിൽ എത്തിച്ചത്.
വീഴ്ചയിൽ ലാലുവിന് മൂന്ന് ഒടിവുകൾ സംഭവിച്ചതായി മകൻ തേജസ്വി യാദവ് അറിയിച്ചിട്ടുണ്ട്. ശരീരത്തിലെ ടോക്സിന്റെ അളവ് കൂടിയ നിലയിലാണ്. ക്രിയാറ്റിൻ ലേബൽ 4 മുതൽ 7 വരെ എത്തിയിരിക്കുന്നു. വൃക്ക ശരിയായി പ്രവർത്തിക്കാത്തതിനാൽ യൂറിയയും വർധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിന് ഒരു അനക്കവുമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ലാലുവിന്റെ നില ഗുരുതരമാക്കിയത് വൃക്കയുടേയും തലച്ചോറിന്റെയും പ്രവർത്തനത്തിലുണ്ടായ തകരാറാണ്. വൃക്ക 20 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്. ശരീരത്തിൽ യൂറിയ വർദ്ധിക്കുന്നതാണ് ശരീര ചലനം നിലക്കാൻ കാരണം. മസ്തിഷ്കത്തിൽ യൂറിയയുടെ അളവ് വർധിച്ചതിനാൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
തലച്ചോറിന്റെ കമാൻഡ് ലെവൽ കുറഞ്ഞു. അതുമൂലം ശരീരത്തിന് പ്രവർത്തിക്കാനുള്ള സിഗ്നൽ ലഭിക്കുന്നില്ല. അത്തരമൊരു അവസ്ഥയെ സെമി കോമ എന്നും വിളിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, ലാലുവിന്റെ തിരിച്ചുവരവിന് വേണ്ടി ലാലുവിന് വേണ്ടി പട്നയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാർത്ഥനകൾ നടക്കുന്നുണ്ട്. ലാലുവിനെ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകാനും ആലോചനയുണ്ട്. ഇക്കാര്യം ഡോക്ടറോട് സംസാരിക്കുമെന്ന് തേജസ്വിയാദവ് പറഞ്ഞു. അവിടെ അദ്ദേഹത്തിന്റെ കരൾ/വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനാണ് ശ്രമം.