ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെല്ലാം പ്രായപൂർത്തിയാകാക്ക വിദ്യാർത്ഥികളാണെന്നിരിക്കെ ഇവരെ മുതിർന്നവരായി കണ്ട് വിചാരണ ചെയ്യാൻ പോലീസ് നീക്കം. പ്രതികളെ 18 വയസിനു താഴെയുള്ള കുട്ടികളായി കണ്ട് ശിക്ഷ കുറയാതിരിക്കാനാണ് മുതിർന്നവരായി കണ്ട് വിചാരണ നടത്താൻ പോലീസ് ശ്രമം.
2015 ലെ ജുവനൈൽ ജസ്റ്റിസ് നിയമ ഭേദഗതി പ്രകാരം 16-18 വയസിനിടയിലുള്ളവർ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കുറഞ്ഞത് ഏഴ് വർഷം ജയിൽ ശിക്ഷ ലഭ്യമാക്കാം എന്നാണ് നിയമം പറയുന്നത്. അതുപ്രകാരം പ്രതികൾക്ക് കൂടിയ ശിക്ഷ ലഭ്യമാക്കാൻ കോടതിയിൽ ആവശ്യപ്പെടും. അല്ലെങ്കിൽ മൂന്നു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കില്ല.
പ്രതികളുടെ മാനസിക -ശാരീരിക ആരോഗ്യം, അനന്തരഫലം തിരിച്ചറിയാനുള്ള കഴിവ്, കുറ്റകൃത്യത്തിന് വഴിവെച്ച സാഹചര്യം എന്നിവ പരിശോധിച്ചാണ് 16 വയസിന് മുകളിലുള്ള കുട്ടികളെ മുതിർന്നവരായി കണക്കാക്കാമോ എന്ന കാര്യം കോടതി തീരുമാനിക്കുക. പ്രതികളെല്ലാം ഉന്നതരാഷ്ട്രീയ നേതാക്കളുടെ മക്കളും ബന്ധുക്കളുമാണ്. അതുകൊണ്ട് തന്നെ വലിയരീതിയിലാണ് കേസ് ചർച്ച ചെയ്യപ്പെടുന്നത്.
എഐഎംഐഎം എംഎൽഎയുടെ മകൻ, സർക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയർമാന്റെ മകൻ, ടിആർഎസ് നേതാവിന്റെ മകൻ, ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിലെ സഹകാരിയുടെ മകൻ എന്നിവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മേയ് 28നാണ് ഹൈദരാബാദിലെ പബ്ബിൽ പാർട്ടിക്ക് പോയ കൗമാരക്കാരിയായ പെൺകുട്ടിയെ ആറുപേർ ചേർന്ന് ആഡംബര കാറിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.