അഹമ്മദാബാദ്: വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ വധുവിനെ മണ്ഡപത്തിൽ തന്നെ ഉപേക്ഷിച്ച് വരനും കൂട്ടരും മടങ്ങിയതായി പരാതി. ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തിൽ മെയ് 12-ാം തീയതി നടന്ന വിവാഹചടങ്ങിലാണ് നാടകീയസംഭവങ്ങൾ നടന്നത്. വധുവിന്റെ ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ മോശമാണെന്നും ഇതിലൂടെ തന്റെ ആഡംബര കാറിന് പോകാനാകില്ലെന്നും ആരോപിച്ചാണ് വരൻ വധുവിനെ ഉപേക്ഷിച്ചത്.
എന്നാൽ ഇക്കൂട്ടർ വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം മുഴുവനും കൊണ്ടുപോയിട്ടുണ്ട് .വല്ലഭ് വിദ്യാനഗർ സ്വദേശിയായ യുവാവുമായാണ് നപാഡ് സ്വദേശിയായ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മേയ് 12-ന് വിവാഹദിവസം ആഡംബര സെഡാനിലാണ് വരൻ വിവാഹവേദിയിലെത്തിയത്. എന്നാൽ വേദിയിലെത്തിയത് മുതൽ ഇയാൾ വധുവിന്റെ ബന്ധുക്കളുമായി വഴക്കടിക്കുകയായിരുന്നു.
ഒടുവിൽ വരനെ അനുനയിപ്പിച്ച് ബന്ധുക്കൾ ചടങ്ങ് നടത്തിയെങ്കിലും വിവാഹചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളെക്കുറിച്ച് വരൻ പരാതിപ്പെടുകയും വധുവിനെ കൂട്ടാതെ വരനും കൂട്ടരും വിവാഹവേദിയിൽനിന്ന് മടങ്ങുകയും ചെയ്യുകയായിരുന്നു.
ALSO READ- സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തര പീഡനം, മദ്രസാധ്യാപകന് അറസ്റ്റില്‍
സംഭവത്തിൽ വരന്റെ കുടുംബത്തെ അനുനയിപ്പിച്ച് കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഫലംകണ്ടില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും വധുവിന്റെ വീട്ടുകാർ സഹായം അഭ്യർത്ഥിച്ച് സമീപിച്ച എൻജിഒ ഭാരവാഹികൾ പറഞ്ഞു.