ഭോപ്പാൽ: മധ്യപ്രദേശിൽ പതിനഞ്ചുകാരനായ മകൻ പിതാവിനെ കോടാലിക്കു വെട്ടിക്കൊന്നു. പത്താം ക്ലാസിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന ഭീഷണിയെ തുടർന്നാണ് മകൻ പിതാവിനെ ദാരുണമായി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലപാതകത്തിനുശേഷം കുറ്റം അയൽവാസിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചെങ്കിലും, വിശദമായ അന്വേഷണത്തിനൊടുവിലാണ് മകൻ പിടിയിലായത്.
വിനോദയാത്രയ്ക്കിടെ അപകടം; കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ശനിയാഴ്ച രാത്രിയാണ് വീടിനോടു ചേർന്ന് കട നടത്തുന്ന നാൽപ്പത്താറുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ പൊലീസിനോട് അയൽക്കാരനാണ് കൊല നടത്തിയതെന്നായിരുന്നു മകൻ നൽകിയ മൊഴി. കൊലപാതകം നടക്കുന്നതിനു മുൻപ് പിതാവുമായി അയൽവാസി വഴക്കിട്ടതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പതിനഞ്ചുകാരൻ പൊലീസിനോട് പറഞ്ഞു. മകന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ ആരോപണവിധേയനായ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അയാളല്ല കുറ്റം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ കൊല നടക്കുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ‘വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ കാരണം മകൻ ഏറ്റുപറഞ്ഞു. പത്താം ക്ലാസ് പരീക്ഷയിൽ ജയിച്ചില്ലെങ്കിൽ വീടിനു പുറത്താക്കുമെന്ന് മകനെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്നിരുന്ന മകൻ ഇതോടെ സമ്മർദ്ദത്തിലായി. അങ്ങനെയാണ് പിതാവ് ഉറങ്ങിക്കിടക്കെ കോടാലിയുമായി ആക്രമിച്ചത്. കോടാലിയിലെ വിരൽപ്പാടുവച്ച് പിടിക്കപ്പെടാതിരിക്കാൻ കയ്യിൽ പൊള്ളലേൽപ്പിക്കാനും ഇയാൾ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.