ചെന്നൈ: തനിക്ക് ഏറെ പ്രിയപ്പെട്ട വളർത്തുനായ ജീവൻവെടിഞ്ഞെങ്കിലും ഓർമ്മകൾ മരിക്കാതിരിക്കാൻ മാർബിൾ പ്രതിമ നിർമ്മിച്ച് ക്ഷേത്രം പണിത് ഈ 82കാരൻ. തന്റെ മരിച്ചുപോയ ടോം എന്ന നായയുടെ ഓർമയ്ക്കായാണ് മുത്തു എന്ന വ്യക്തി കൃഷിയിടത്തിൽ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 80,000രൂപ മുടക്കിയാണ് മാർബിൾ പ്രതിമ പ്രതിഷ്ഠിച്ചത്.
പതിനൊന്ന് വർഷങ്ങൾക്ക് മുമ്പാണ് മുത്തുവിന് ടോമിനെ ലഭിച്ചത്. അനന്തരവൻ അരുൺ കുമാറാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ സമ്മാനിച്ചത്. അരുണിന് അതിനെ വളർത്താൻ കഴിയാത്തതിനാൽ അമ്മാവന് കൈമാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നായയും മുത്തുവും കൂട്ടുകാരായി. സ്വന്തം കുഞ്ഞിനെക്കാൾ വാത്സല്യത്തോടെയാണ് ടോമിനെ മുത്തു വളർത്തിയതെന്ന് ബന്ധുക്കളും പറയുന്നു.
എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ ടോമിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 2022 ജനുവരിയിലാണ് ടോം മരിച്ചത്. അതോടെ പതിനൊന്ന് വർഷത്തോളം കൂട്ടായിരുന്ന പ്രിയപ്പെട്ട അരുമജീവിക്കായി തന്റെ കൃഷിയിടത്തിൽ ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു.
also read- റാന്നിയിൽ യുവതിയെയും കുഞ്ഞിനേയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് നിഗമനം
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ മുത്തു തന്റെ സമ്പാദ്യത്തിൽ നിന്ന് 80,000രൂപ ചെലവിട്ടാണ് ടോമിന്റെ മാർബിൾ പ്രതിമയും ക്ഷേത്രവും നിർമിച്ചത്. നായയ്ക്കായി ഒരുക്കിയ ക്ഷേത്രത്തിൽ മുത്തു ദിവസവും വഴിപാടുകൾ അർപ്പിക്കാറുണ്ട്. വിശേഷദിവസങ്ങളിൽ ടോമിന്റെ ഇഷ്ടഭക്ഷണവും വിളമ്പും. ക്ഷേത്രത്തിൽ ആർക്കുവേണമെങ്കിലും പ്രവേശിക്കാം. മുത്തുവിന്റെ മകനും സുഹൃത്തുക്കളും എടുത്തിട്ടുള്ള ടോമിന്റെ ചിത്രങ്ങളുടെ സഹായത്തോടെയാണ് മാർബിൾ പ്രതിമ നിർമിച്ചത്.