ഹൈദരബാദ്: ബാങ്ക് ലോക്കറിനുള്ളിൽ വയോധികനെ അബദ്ധത്തിൽ പൂട്ടിയിട്ട് ജീവനക്കാർ. 85 വയസുകാരനായ ഹൈദരാബാദ് സ്വദേശിയാണ് ഒരുരാത്രി മുഴുവൻ വയോധികൻ ലോക്കറിനകത്ത് കുടുങ്ങിപ്പോയത്. ഇയാളെ ഒടുവിൽ പതിനെട്ടുമണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ ബാങ്ക് തുറന്നപ്പോഴാണ് ലോക്കർ റൂമിനുള്ളിൽ ജീവനക്കാർ വയോധികനെ കണ്ടെത്തിയത്. പ്രമേഹമുൾപ്പടെ മറ്റ് പല അസുഖങ്ങളുമുള്ള വ്യക്തിയായതിനാൽ അവശനിലയിലായ ഇയാളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
ജൂബിലി ഹിൽസ് റോഡിൽ താമസിക്കുന്ന 85 വയസ്സുകാരനായ വി കൃഷ്ണ റെഡ്ഡിക്കാണ് ഈ ദുരനുഭവമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 4.30യോടെ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ തിരിച്ചെടുക്കുന്നതിനായി ബഞ്ചാര ഹിൽസിലെ ബാങ്കിലെത്തിയത്. പരിശോധനകൾക്ക് ശേഷം റെഡ്ഡിയെ ലോക്കർ മുറിയിലേക്കയച്ചു. ബാങ്ക് അടക്കാനുള്ള സമയമായ വിവരം റെഡ്ഡിയെ ജീവനക്കാർ അറിയിച്ചിരുന്നില്ല. പിന്നീട് അഞ്ചു മണി കഴിഞ്ഞതോടെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ ലോക്കർ മുറിയിലുള്ള റെഡ്ഡിയെ ശ്രദ്ധിക്കാതെ അബദ്ധത്തിൽ ബാങ്ക് അടക്കുകയായിരുന്നു.
അകത്തുനിന്നും ശബ്ദം പുറത്തെത്താത്തതിനാൽ ആരും റെഡ്ഡി അകത്ത് കുടുങ്ങിയ വിവരം അറിഞ്ഞിരുന്നില്ല. ബാങ്ക് ജീവനക്കാരുടെ അനാസ്ഥമൂലം ഒരു രാത്രി മുഴുവൻ ബാങ്കിലെ ലോക്കർ മുറിയിൽ കുടുങ്ങി കിടന്ന റെഡ്ഡിയെ പിറ്റേ ദിവസം രാവിലെയാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ജീവനക്കാരൻ ലോക്കർ മുറി തുറന്നപ്പോഴാണ് ഇദ്ദേഹത്തെ കണ്ടത്
സമയം ഏറെ വൈകിയിട്ടും റെഡ്ഡി തിരിച്ചെത്താതിൽ പരിഭ്രാന്തരായ ബന്ധുക്കൾ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.