സീ തമിഴ് ചാനലിലെ ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4ൽ മത്സരാർത്ഥികളായ രണ്ടു കുട്ടികൾ അവതരിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്ഷേപിക്കുന്നതാണെന്ന ആരോപണം. ഇതേതുടർന്ന് കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയം ചാനലിന് നോട്ടീസ് അയച്ചു. ബി.ജെ.പിയുടെ തമിഴ്നാട് ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സി.ടി.ആർ നിർമൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഏഴു ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകൾ, ഓഹരി വിറ്റഴിക്കൽ തുടങ്ങിയ കാര്യങ്ങൾ പരിപാടിയിൽ പ്രതിപാദിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിലേയ്ക്ക് വഴിവെച്ചത്.
തമിഴിലെ ഹാസ്യ താരം വടിവേലുവിന്റെ ‘ഇംസൈ അരസൻ 23ാം പുലികേസി’ എന്ന് സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചു കൊണ്ടായിരുന്നു അവതരണം. രണ്ട് മിനുറ്റ് നേരത്തെ ദൈർഘ്യമുള്ള പരിപാടിയാണ് കുട്ടികൾ അവതരിപ്പിച്ചത്. പരിപാടി വിവാദമത്തിൽ കലാശിച്ചതോടെ സീ തമിഴിന്റെ വെബ്സൈറ്റിൽ നിന്ന് ഈ ഭാഗം നീക്കം ചെയ്യാമെന്നും പരിപാടി പുനഃസംപ്രേഷണം ചെയ്യില്ല എന്നും ചാനൽ അധികൃതർ അറിയിച്ചു.