ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പഞ്ചാബ് സന്ദർശനത്തിനിടെ ഫ്ലൈ ഓവറിൽ കുരുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. നരേന്ദ്ര മോഡിക്ക് 15 മിനിറ്റ് മാത്രമേ ഫ്ലൈ ഓവറിൽ കുടുങ്ങികിടക്കേണ്ടി വന്നിട്ടുള്ളുവെന്നും കർഷകർ ഒന്നര വർഷത്തിലേറെ സമയം കാർഷിക നിയമങ്ങൾ റദ്ദാക്കാൻ വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.
യാത്ര തടസപ്പെട്ടതോടെ പഞ്ചാബ് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി സന്ദർശനം നടത്താതെ തിരിച്ചുപോയിരുന്നു. കർഷകർ ഫിറോസ്പുരിൽ നടത്തുന്ന വഴിതടയൽ സമരം മൂലമാണ് പ്രധാനമന്ത്രിക്ക് ഭാട്ടിൻഡയിലെ റാലിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്.
പ്രധാനമന്ത്രി സാഹിബിനോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഒന്നര വർഷത്തോളമാണ് ഞങ്ങളുടെ കർഷകർ ഡൽഹി അതിർത്തിയിൽ തമ്പടിച്ചത്. ഇതേക്കുറിച്ച് നിങ്ങളുടെ മാധ്യമങ്ങൾ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? ഇന്നലെ നിങ്ങൾ 15 മിനിറ്റ് കാത്തുനിന്നപ്പോൾ മീഡിയ വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? സിദ്ദു ചോദിച്ചു.