ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭർത്താവിനെ പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ പോലീസുദ്യോഗസ്ഥർക്ക് നേരെ മുളകുപൊടി എറിഞ്ഞ യുവതിക്ക് എതിരെ കേസ്. തെലങ്കാനയിലെ അട്ടാപൂർ പ്രദേശത്താണ് സംഭവം. 2019ലെ ഒരു കൊലക്കേസിലെ പ്രതിയായ വസീമിന്റെ ഭാര്യയ്ക്ക് എതിരെയാണ് കേസ്.
പോലീസ് അന്വേഷണത്തിൽ അട്ടാപുരിലെ സുലൈമാൻ നഗറിൽ വസീം താമസിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതോടെയാണ് ഉത്തരാഖണ്ഡ് പോലീസിന്റെ പ്രത്യേക സംഘം വസീമിന്റെ വീട്ടിലെത്തിയത്. രാജേന്ദ്രനഗർ സ്റ്റേഷനിലെ മൂന്ന് പോലീസുകാരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഭർത്താവിനെ പിടികൂടാൻ പോലീസ് എത്തിയവിവരം അറിഞ്ഞതോടെ വസീമിന്റെ ഭാര്യ ശമീം പർവീൺ ഇവർക്കുനേരെ മുളകുപൊടി എറിയുകയായിരുന്നു. പിന്നീട് പോലീസ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് അയൽവാസികളെ വിളിച്ചുകൂട്ടുകയും ചെയ്തു. ഇതിനിടെ ഭർത്താവ് വസീം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ശമീം പർവീണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.