ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്ത യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ജന്മം നൽകിയ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ തമിഴ്നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം.
നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് വീഡിയോ നിർദേശങ്ങൾ നോക്കി പ്രസവമെടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലായത്. യുവതി നിലവിൽ വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിസംബർ 13-ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ പ്രസവവേദന ഉണ്ടാവാത്തതിനാൽ യുവതി അന്നേദിവസം ആശുപത്രിയിൽ പോയില്ല. തുടർന്നുള്ള ദിവസങ്ങളിലും വീട്ടിൽത്തന്നെ വിശ്രമിച്ചു. എന്നാൽ ശനിയാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ദമ്പതികളുടെ തീരുമാനം.
ഇരുവരും യുവതിയുടെ സഹോദരിയുടെ സഹായവും തേടി. എന്നാൽ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോമതിയുടെ ഭർത്താവ് ലോകനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിന് സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടു.