ന്യൂഡൽഹി: ആദ്യ മോഡി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പെൺകുട്ടികളുടെ പഠനത്തിനുവേണ്ടി ആവിഷ്കരിച്ച ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിയുടെ ഫണ്ട് പരസ്യങ്ങൾക്കായി ധൂർത്തടിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ എൺപതു ശതമാനവും സംസ്ഥാന സർക്കാരുകൾ ചെലവിട്ടത് മാധ്യമങ്ങളിലൂടെയുള്ള പരസ്യ പ്രചാരണങ്ങൾക്കാണെന്നാണ് റിപ്പോർട്ട്.
പദ്ധതിക്ക് കീഴിലുള്ള ഫണ്ട് ആകെ പരിശോധിച്ചാലും വിനിയോഗം വളരെ മോശമായിരുന്നുവെന്നാണ് കണ്ടെത്തൽ. 2014-15-ൽ ബിബിബിപിയുടെ തുടക്കം മുതൽ 2019-20 വരെ, 2020-21 ലെ കോവിഡ് ബാധിച്ച സാമ്പത്തിക വർഷം ഒഴികെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ബജറ്റ് വിഹിതം 848 കോടിയാണ്. ഈ കാലയളവിൽ, സംസ്ഥാനങ്ങൾക്ക് 622.48 കോടി രൂപ അനുവദിച്ചു, എന്നാൽ ഫണ്ടിന്റെ 25.13%, അതായത് 156.46 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചെലവഴിച്ചത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംപി ഹീന വിജയകുമാർ ഗവിത് ആണ് സമിതിയുടെ അധ്യക്ഷ. പദ്ധതിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ വനിതാ ശിശു വികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭയിൽ സ്ത്രീ ശാക്തീകരണത്തിനുള്ള പാർലമെന്ററി സമിതിയാണ് ഫണ്ട് ചെലവിട്ടത് സംബന്ധിച്ച കാര്യം അറിയിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി കൊണ്ടുവന്നത്. അഞ്ചു വർഷത്തിനിടെ 848 കോടിയുടെ ബജറ്റ് ഇതിനായി വകയിരുത്തിയപ്പോൾ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016 നും 2019 നും ഇടയിൽ സംസ്ഥാനങ്ങൾക്ക് നൽകിയ 446.72 കോടി രൂപയിൽ 78.91% മാധ്യമങ്ങളിൽ പരസ്യത്തിനായിട്ടാണ് ചെലവഴിച്ചതെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.