മുംബൈ: മുംബൈ തീരത്തെ കപ്പലിനകത്തെ ലഹരിമരുന്ന് കേസിൽ താരപുത്രൻ ആര്യൻ ഖാൻ അടക്കമുള്ള അഞ്ച് പ്രതികളുടെ ജാമ്യഹർജിയിലുള്ള വാദം ബുധനാഴ്ചയിലേക്ക് മാറ്റി. പ്രതികൾ സമർപ്പിച്ച ഹർജികളിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യോട് മറുപടി നൽകാൻ നിർദേശിച്ചാണ് കോടതി വാദം മാറ്റിവെച്ചത്.
എൻസിബിയുടെ മറുപടി ബുധനാഴ്ച സമർപ്പിക്കണമെന്നാണ് നിർദേശം. തിങ്കളാഴ്ച രാവിലെയാണ് ആര്യൻ ഖാൻ അടക്കമുള്ളവരുടെ ജാമ്യഹർജികൾ മുംബൈയിലെ പ്രത്യേക കോടതി പരിഗണിച്ചത്.
കേസിൽ അന്വേഷണം തുടരുകയാണെന്നും ആര്യനെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും എൻസിബിക്ക് വേണ്ടി ഹാജരായ എ ചിമാൽക്കറും അദ്വൈത് സേത്നയും കോടതിയെ അറിയിച്ചു.
ലഹരിമരുന്ന് കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജാമ്യഹർജികളിൽ മറുപടി നൽകാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നും അഭിഭാഷകർ പറഞ്ഞു. തുടർന്നാണ് ജാമ്യഹർജിയിലെ വാദം ബുധനാഴ്ചത്തേക്ക് മാറ്റിവെയ്ക്കാൻ ജഡ്ജി വിവി പാട്ടീൽ ഉത്തരവിട്ടത്. അന്നേദിവസം എൻസിബിയുടെ മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
തന്റെ കക്ഷിയിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഇനി എൻസിബിയുടെ കസ്റ്റഡിയിൽ വിടേണ്ടതില്ലെന്ന് മജിസ്ട്രേറ്റ് കോടതി പറഞ്ഞിട്ടുണ്ടെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി വാദിച്ചു.
ആര്യനെതിരേ തെളിവുകളില്ലെന്നും കേസിൽ കൂടുതൽപ്രതികളെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്കൊന്നും ആര്യനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.