മുംബൈ: കഴിഞ്ഞ നാലുവർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് എൻസിബി ചോദ്യം ചെയ്യലിനിടെ തുറന്ന് സമ്മതിച്ച് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനിടെ എൻസിബി ഉദ്യോഗസ്ഥർക്ക് മുന്നിൽ ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ നാലുവർഷമായി വിവിധ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചത്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ചോദ്യംചെയ്യലിലുടനീളം ആര്യൻ തുടർച്ചയായി കരഞ്ഞിരുന്നുവെന്നാണ് എൻസിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കൊക്കെയ്നും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. ആര്യനും അർബാസും തമ്മിൽ 15 വർഷം നീണ്ട സുഹൃത്ത്ബന്ധമാണുള്ളത്.