ആസാം: മകളെയും തന്നെയും എച്ച്ഐവി ബാധിതരാക്കിയ ഭര്‍ത്താവിന്റെ ക്രൂരതയെക്കുറിച്ചും ജീവിതത്തില്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ആസാം സ്വദേശി ജാഹ്നബി ഗോസ്വാമി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജാഹ്നബി തന്റെ ജീവിതം പങ്കുവെച്ചത്.
17ാം വയസിലായിരുന്നു ജാഹ്നബിയുടെ വിവാഹം. ഇതിന് ശേഷമാണ് ഭര്‍ത്താവിന് എന്തൊക്കെയോ അസുഖങ്ങളുണ്ടെന്ന് ജാഹ്നബി അറിയുന്നത്. എന്നാല്‍ താന്‍ ഒരു എച്ചഐവി ബാധിതനാണെന്ന കാര്യം ജാഹ്നബിയുടെ ഭര്‍ത്താവ് അവളില്‍ നിന്നും മറച്ചുവച്ചിരുന്നു.
രോഗിയായിരുന്ന ഭര്‍ത്താവിനോട് അസുഖ വിവരം അന്വേഷിക്കുമ്പോള്‍ അവളെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ ജാഹ്നബി അദ്ദേഹത്തിന്റെ ഗുളികകള്‍ കണ്ടു. അത് വിറ്റമിന്‍ ഗുളികകളാണെന്നായിരുന്നു പ്രതികരണം. ഒരു ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന് തന്റെ ആവശ്യമെന്നും ജാഹ്നബി പറയുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ജാഹ്നബിക്ക് ഒരു പെണ്‍കുട്ടിയാണ് ജനിച്ചത്. തനിക്ക് ഒരു ആണ്‍കുട്ടിയാണ് വേണ്ടതെന്നു പറഞ്ഞ് ഭര്‍ത്താവ് ആശുപത്രിയില്‍ വച്ചു ക്രൂരമായി മര്‍ദിച്ചു. മൂന്നു മാസത്തിനു ശേഷം ജാഹ്നബിയുടെ ഭര്‍ത്താവ് വീണ്ടും അസുഖബാധിതനായി.
ഭര്‍ത്താവിന് എയ്ഡ്സ് ആണെന്ന് അന്ന് പരിശോധിച്ച ഡോക്ടര്‍ എന്നോട് പറഞ്ഞു. നേരത്തെ തന്നെ എച്ച്ഐവിയുണ്ടായിരുന്നതായി അറിവുണ്ടായിരുന്നോ എന്ന് ജാഹ്നബി ചോദിച്ചപ്പോള്‍ അറിയാമായിരുന്നു എന്നായിരുന്നു മറുപടി. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ആണ്‍കുട്ടിയുണ്ടാകുന്നതിനായാണ് വിവാഹിതനായതെന്നും പറഞ്ഞു.
ബിസിനസ് ട്രിപ്പുകളില്‍ കൂടെയുറങ്ങിയ സ്ത്രീകളില്‍ നിന്ന് ലഭിച്ചതായിരിക്കുമെന്ന് യാതൊരു ഭാവഭേദവുമില്ലാതെയാണ് ഭര്‍ത്താവ് പറഞ്ഞതെന്നും ജാഹ്നബി പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജാഹ്നബിക്കും മകള്‍ക്കും എച്ച്ഐവി പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു.
ജാഹ്നബിയുടെ വാക്കുകള്‍ ഇങ്ങനെ
”അവളെ ചേര്‍ത്തു പിടിച്ചു കരയുകയല്ലാതെ എനിക്കു മുന്നില്‍ വേറെ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്റെ വീട്ടിലേക്ക് തിരികെ പോയി. വീട്ടുകാര്‍ എന്നെയും മകളെയും സ്വീകരിച്ചു. എന്നാല്‍ പിന്നീട് വീട്ടിലേക്ക് ആരും വരാതെയായി. കസ്തൂരിക്ക് ക്ഷയരോഗം ബാധിച്ചു. അവളെ പരിശോധിക്കാന്‍ പോലും ചില ഡോക്ടര്‍മാര്‍ തയാറായില്ല. രോഗം മൂര്‍ച്ഛിച്ച് മകള്‍ മരിച്ചു. ഡോക്ടര്‍മാരുടെ അനാസ്ഥയ്ക്കെതിരെ എന്റെ കുടുംബം കേസ് ഫയല്‍ ചെയ്തു. എന്നാല്‍ എനിക്ക് എല്ലാം മടുത്തു.
കുറെ നാളുകള്‍ക്കു ശേഷം എന്റെ സ്കൂള്‍ പ്രിന്സിപ്പാളെ കണ്ടു. അദ്ദേഹമാണ് എന്നോട് പഠനം തുടരാന്‍ ആവശ്യപ്പെട്ടത്. എന്റെ അധ്യാപകരും പൂര്‍ണ പിന്തുണ നല്കി. സഹോദരി അവളുടെ സമ്പാദ്യം എന്റെ പഠനത്തിനായി അയച്ചു നല്കി സഹായിച്ചു. എംഎസ്ഡബ്ല്യൂ എടുത്തെങ്കിലും എച്ച്ഐവി ബാധിതയായതിനാല്‍ ജോലി നല്കാന് കമ്പനികള്‍ തയ്യാറായില്ല. ഈ ഒറ്റക്കാരണത്താല്‍ ഒരു മാസം തന്നെ 14 തവണ വീടുകള്‍ മാറി താമസിക്കേണ്ട അവസ്ഥവരെയുണ്ടായി. എന്നാല്‍ ഈ സമയത്താണ് കോടതിയിലെ കേസില്‍ വിധി വന്നത്. ഒന്നുകില്‍ രണ്ടു കോടി രൂപ, അല്ലെങ്കില്‍ ജോലി അതായിരുന്നു വിധി.
ഒരു സംശയവുമില്ലാതെ ഞാന്‍ ജോലി തിരഞ്ഞെടുത്തു”, ജാഹ്നബി കുറിച്ചു. അസം സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയിലെ കൗണ്‍സിലിങ് വിഭാഗത്തിലായിരുന്നു ജോലി. എച്ച്ഐവി രോഗം ബാധിച്ച് ജീവിതം ഇരുട്ടിലായ പലര്‍ക്കും വെളിച്ചം നല്കാന് ജാഹ്നബിക്കു സാധിച്ചു. അസം നെറ്റ്വര്‍ക്ക് ഓഫ് പോസിറ്റിവ് പ്യൂപ്പിള്‍സ് എന്ന സംഘടനയ്ക്ക് ഞാന്‍ രൂപം നല്കി. ഇതിലൂടെ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കുന്നുണ്ട്.
”എല്ലാ വര്‍ഷവും എന്റെ മകളുടെ ജന്മദിനത്തില് ഞങ്ങള്‍ കേക്ക് മുറിക്കും. അവിടത്തെ കുട്ടികള്‍ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. എന്നോട് എന്റെ കുടുംബം പറഞ്ഞതു തന്നെയാണ് എനിക്ക് അവരോടും പറയാനുള്ളത്. ‘നീ എച്ച് ഐവി ബാധിതയാണ്. പക്ഷേ, നിന്റെ ജീവിതം എങ്ങനെ നേരിടാം എന്നത് നിന്റെ തീരുമാനമാണ്’.- ജാഹ്നബി ഉറച്ച സ്വരത്തില്‍ പറയുന്നു.