ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യസേതു ആപ്പ് നിർണായ പങ്ക് വഹിച്ചുവെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാർഗങ്ങൾ കോവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പദ്ധതിയുടെ ഗുണഭോക്താക്കളുമായുള്ള സംവാദത്തിൽ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പദ്ധതി ആറ് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ ഡിജിറ്റൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചുവെന്നും നരേന്ദ്ര മോഡി പറഞ്ഞു. പുതിയ തലമുറയാണ് ഡിജിറ്റൽ ഇന്ത്യയുടെ ഗുണഭോക്താക്കളെന്നും ഇന്റർനെറ്റും സ്മാർട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ യുവാക്കൾ ഡിജിറ്റൽ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഡിജിറ്റൽ ഇന്ത്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പദ്ധതി ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കാൻ സഹായിച്ചു. പകർച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.