ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ തള്ളി. വിദേശ പൗരന്മാരുള്പ്പെടെ 7 പ്രതികളെ നോടിപ്പിക്കാനായിരുന്നു തീരുമാനം. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയെ പ്രതിസന്ധിയിലാക്കിയ സമാനതകളില്ലാത്ത കൊടും ക്രൂരതയാണ് അരങ്ങേറിയതെന്നും തമിഴ്നാടിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
പ്രതികളുടെ ശിക്ഷ ഒഴിവാക്കി മാപ്പു നല്കി വിട്ടയയ്ക്കുന്നത് അപകടകരമായ കീഴ്വഴക്കമായി മാറുമെന്നും രാജ്യാന്തര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ 1991 മേയ് 21-നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എല്‍ടിടിഇയുടെ ചാവേര്‍ ബോംബാക്രമണത്തിലാണു വധിക്കപ്പെട്ടത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകന്, ശാന്തന്, പേരറിവാളന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി രവിചന്ദ്രന്‍, നളിനി എന്നിവരുടെ ശിക്ഷയാണ് ഇളവുചെയ്തത്. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും പ്രത്യേക ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ മുരുകന്, ശാന്തന്, പേരറിവാളന്, നളിനി എന്നിവരുടെ വധശിക്ഷ ശരിവച്ച സുപ്രീംകോടതി, 1999 മേയില്‍ 19 പേരെ വിട്ടയയ്ക്കുകയും ചെയ്തു.
എന്നാല്‍, മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ അനിശ്ചിതമായി വൈകിയതിന്റെ പേരില്‍ 2014 ഫെബ്രുവരി 18നു സുപ്രീംകോടതി ഇതു ജീവപര്യന്തമാക്കി. നളിനിയുടെ വധശിക്ഷ 2000 ഏപ്രിലില്‍ രാജീവ് ഗാന്ധിയുടെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ തമിഴ്നാട് ഗവര്‍ണര്‍ ജീവപര്യന്തമായി കുറച്ചിരുന്നു. ഹര്‍ജിയില്‍ തീരുമാനം വൈകിയതിനാല്‍ മറ്റു മൂന്നു പേരുടെ വധശിക്ഷയും സുപ്രീം കോടതി 2014 ഫെബ്രുവരിയില്‍ ജീവപര്യന്തമാക്കുകയായിരുന്നു.