ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത നഷ്ടം ബാക്കിയാക്കിയാണ് മുത്തുവേല്‍ കരുണാനിധി എന്ന അനിഷേധ്യ രാഷ്ട്രീയ നേതാവ് യാത്രയാവുന്നത്. ഒന്നരവര്ഷത്തിന്റെ ഇടവേളയില്‍ തമിഴ് രാഷ്ട്രീയത്തിന്റെ തലൈവിയും തലൈവരും യാത്ര പറഞ്ഞപ്പോള്‍ തമിഴകരാഷ്ട്രീയത്തില്‍ ഒരു യുഗത്തിനാണ് അന്ത്യമാവുന്നത്.
ശിവാജി ഗണേശന്, വിജയകാന്ത്, രാമദാസ് തുടങ്ങിയവര്‍ ബദല്ശക്തിയാകാന് തമിഴകത്ത് എത്തിയെങ്കിലും വിജയവും പരാജയവും കരുണാനിധിക്കും ജയലളിതയ്ക്കും ഇടയില്‍ മാത്രമായി വീതിക്കപ്പെട്ടു. കരുണാനിധി തോറ്റപ്പോഴൊക്കെ ജയലളിത വിജയിച്ചു, ജയ പരാജയപ്പെട്ടപ്പോഴൊക്കെ കരുണാനിധിയും.
1989ല്‍ നിയമസഭയില്‍ ഡിഎംകെ. അംഗങ്ങള്‍ ജയലളിതയെ കൈയേറ്റം ചെയ്തതില്‍ തുടങ്ങിയ പക പിന്നീട് ഒരിക്കലും അടങ്ങിയിട്ടില്ല. ഡിഎംകെയെ പരാജയപ്പെടുത്തിയതിനുശേഷം മാത്രമേ താന്‍ തിരികെ നിയമസഭയിലേക്കുള്ളൂവെന്ന് ശപഥം ചെയ്തിട്ടാണ് അന്ന് ജയ മടങ്ങിയത്.
1991ല്‍ വിജയിച്ച് മുഖ്യമന്ത്രിയായി പകരംവീട്ടുകയും ചെയ്തു. 2001-ല്‍ ജയലളിതാ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ചെന്നൈയിലെ മേല്പ്പാലപദ്ധതിയില് അഴിമതിയാരോപിച്ച് അര്‍ധരാത്രിയില്‍ കരുണാനിധിയെ അറസ്റ്റുചെയ്ത് തമിഴ്നാടിനെ ഞെട്ടിച്ചതും വൈരം ഇരട്ടിപ്പിച്ചു.
കരുണാനിധിയുടെ ഭരണകാലത്ത് (2006-11) ആയിരംകോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മിച്ച സെക്രട്ടേറിയേറ്റ്-നിയമസഭ കെട്ടിട സമുച്ചയം, പിന്നീട് അധികാരത്തിലെത്തിയ ജയലളിത ആശുപത്രിയാക്കി മാറ്റിയതിനുപിന്നിലും വൈരാഗ്യബുദ്ധി തന്നെയായിരുന്നു.
ജയയുടെ മരണം സംഭവിക്കുമ്പോഴേക്കും കരുണാനിധിയുടെ ആരോഗ്യനില ഏറെ മോശമായിക്കഴിഞ്ഞിരുന്നു. വീടിന് പുറത്തുവരാന്‍പോലും കഴിയാത്ത നിലയിലായതിനാല്‍ ജയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് വൈരം അവസാനിപ്പിക്കാന്‍കൂടി കരുണാനിധിക്ക് കഴിഞ്ഞില്ല.
അഭ്രപാളികളിലെ പ്രകടനംകൊണ്ട് ആരാധകരെ ഇളക്കിമറിച്ച രജനികാന്തും കമലഹാസനും രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുക പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണ്.