ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന് അനുശോചനം അറിയിച്ചു. ‘ ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു, ശ്രീ കരുണാനിധി. തമിഴ് ജനതയെ ദ്രാവിഡ സ്വത്വബോധത്തിലേക്ക് നയിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുകയുണ്ടായി. തിരക്കഥാകൃത്ത്, നാടകക്കാരന്, സാഹിത്യകാരന്, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു, കരുണാനിധിയുടേത്. ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യയുടെ ശബ്ദമാവാന്‍ അദ്ദേഹത്തിന് പല ഘട്ടങ്ങളിലും കഴിഞ്ഞിട്ടുണ്ട്.
കലൈഞ്ജര്‍ കരുണാനിധിയുടെ ദേഹവിയോഗം, അദ്ദേഹത്തിന്റെ പാദമുദ്ര പതിഞ്ഞ എല്ലാ മേഖലകളിലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന്’ വിഎസ് പറഞ്ഞു.
അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആ രാഷ്ട്രീയ നേതാവുമായി പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മുല്ലപ്പെരിയാര്‍ വിഷയത്തിലും, ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ചികിത്സ നല്കുന്ന കാര്യത്തിലും, കൂടങ്കുളം വിഷയത്തിലുമെല്ലാം ശ്രീ കരുണാനിധിയുമായി ബന്ധപ്പെടേണ്ടിവന്നിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.
രാജ്യതന്ത്രജ്ഞതയും സര്‍ഗാത്മകതയും പൂര്‍ണമായി ഒത്തുചേര്‍ന്ന മഹദ് വ്യക്തിയായിരുന്നു അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി കലൈജ്ഞര്‍ ഡോ.എം കരുണാനിധി എന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അനുസ്മരിച്ചു.