ന്യൂഡല്‍ഹി: ജസ്റ്റീസ് കെഎം ജോസഫിന്റെ സീനിയോരിറ്റി താഴ്ത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ജുഡീഷ്യറിയിലെ കറുത്ത ദിനമാണ് ഇന്ന്. സര്‍ക്കാരിന്റെ ധാര്‍ഷ്യത്തോടെയുള്ള ആക്രമണവും ജുഡീഷ്യറിയുടെ കീഴടങ്ങലുമാണ് ഉണ്ടായത്. ജുഡീഷ്യറിയുടെ ആത്മാവ് അന്വേഷിക്കാന്‍ നേരമായെന്നും കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.
പുതിയ മൂന്ന് ജഡ്ജിമാരുടെയും സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയില്‍ മൂന്നാമത്തെ ആളായി സ്റ്റീസ് കെ.എം. ജോസഫിനെ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തത് ജസ്റ്റീസ് ജോസഫിന്റെ പേരായതിനാല്‍ സീനിയോരിറ്റി അദ്ദേഹത്തിനാണെന്നാണ് കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ നിലപാട്.
എന്നാല്‍ ജസ്റ്റീസ് കെ.എം. ജോസഫിന്റെ സീനിയോരിറ്റി വിഷയത്തില്‍ നിലപാടിലുറച്ചു കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവരേക്കാള്‍ ജൂനിയറാണ് ജസ്റ്റീസ് ജോസഫെന്നും സീനിയോരിറ്റി നിശ്ചയിച്ചത് ഹൈക്കോടതി ജഡ്ജിമാരായി നിയമനം ലഭിച്ചതു കണക്കാക്കിയാണെന്നും കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കിയത്.