കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് തിരിച്ചടിയായി ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അമിത് ഷാ തൃണമൂലിൽ നിന്നടക്കം നേതാക്കളെ റാഞ്ചുന്നതിനിടെയാണ് ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ബംഗാൾ യുവമോർച്ച പ്രസിഡന്റും ബിജെപി എംപിയുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡൽ ഖാനാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നത്. ബിജെപി പ്രവർത്തകയായിരുന്ന സുജാത നരേന്ദ്ര മോഡിയുമായി അടക്കം വേദി പങ്കിട്ടിട്ടുണ്ട്.
കൊൽത്തയിൽ നടന്ന ചടങ്ങിൽ തൃണമൂൽ നേതാവും എംപിയുമായ സൗഗത റോയി പാർട്ടി പതാക നൽകി സുജാത മൊണ്ഡലിനെ സ്വാഗതം ചെയ്തു. ബിജെപിയിൽ സ്ത്രീകളോട് ബഹുമാനമില്ലെന്നും അതിനാലാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നും സുജാത പറഞ്ഞു. ‘എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാർട്ടിയുടെ കഴിവുള്ള നേതാവാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ മുൻ അധ്യാപിക കൂടിയായിരുന്ന സുജാത മൊണ്ഡൽ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, പാർട്ടി വിട്ട സുജാത മൊണ്ഡൽ ഖാനെതിരേ ഭർത്താവും എംപിയുമായ സൗമിത്ര ഖാൻ രംഗത്തെത്തി. അദ്ദേഹം ഭാര്യക്ക് എതിരെ വിവാഹ മോചന ഹർജി ഫയൽ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന സൗമിത്ര ഖാൻ 2019 ലാണ് ബിജെപിയിൽ ചേരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജാമ്യവ്യവസ്ഥ പ്രകാരം ബിഷണുപുർ മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് സൗമിത്ര ഖാന് വിലക്കുണ്ടായിരുന്നതിനാൽ സുജാത മൊണ്ഡൽ ഖാനാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്.