ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം.ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതില്‍ ഉന്നത ജുഡീഷ്യറിയില്‍ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട വിയോജിപ്പ് അറിയിക്കാന്‍ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണും.
സീനിയോറിറ്റിയില്‍ മൂന്നാമതായാണ് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം. ജസ്റ്റിസ് ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ അനീതി കാണിച്ചെന്നാണ് ജഡ്ജിമാര്‍ക്കിടയിലെ പൊതുവികാരം.
ജസ്റ്റിസ് ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. സുപ്രീം കോടതി ജഡ്ജിമാരില്‍ ഇന്ദിരാ ബാനര്‍ജിക്കും വിനീത് സരണിനും ശേഷമാണ് ജസ്റ്റിസ് ജോസഫിന്റെ പേരുള്ളത്.
എന്നാല്‍ കെ.എം.ജോസഫിന്റെ പേരിനു പിന്നാലെയാണ് ഇന്ദിര ബാനര്‍ജിയുടെയും വിനീത് ശരണിന്റെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. സീനിയോറിറ്റിയില്‍ ഇവര്‍ക്കു ശേഷം ജസ്റ്റിസ് ജോസഫിന്റെ പേര് കേന്ദ്രം പരിഗണിച്ചതാണ് ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് നല്കിയ വിധിയാണ് അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാരിന് അപ്രിയനാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, തങ്ങള്‍ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയനുസരിച്ചാണ് തീരുമാനമെടുത്തതെന്നും അതനുസരിച്ചാണ് ജസ്റ്റിസ് ജോസഫിനെ മൂന്നാമതാക്കിയതെന്നുമാണ് സര്‍ക്കാരിന്റെ വാദം
മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം കെ.എം.ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ജോസഫിനെ തഴഞ്ഞു. പിന്നീട് ജൂലൈ 16ന് യോഗം ചേര്‍ന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും കെ.എം.ജോസഫിനെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ നല്കി. കൊളീജിയം രണ്ടാം തവണയും ഒരേ പേര് നിര്‍ദ്ദേശിച്ചാല്‍ അംഗീകരിക്കാതെ കേന്ദ്രത്തിന് വേറെ വഴിയില്ലാതെ വന്നു.
അഖിലേന്ത്യാ തലത്തില്‍ സീനിയോറിറ്റിയില്‍ 42-ാം സ്ഥാനത്തായിരുന്നു ജസ്റ്റിസ് കെ.എം.ജോസഫ്. ഇതിന് പുറമെ കേരളത്തില്‍ നിന്നുളള കുര്യന് ജോസഫ് സുപ്രീം കോടതിയില്‍ ജസ്റ്റിസാണെന്നും കേന്ദ്രം ഉന്നയിച്ചു. കേരള ഹൈക്കോടതിക്ക് അമിത പ്രാധാന്യം നല്‍കരുതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
സുപ്രീം കോടതി ജഡ്ജിയായ ദീപക് ഗുപ്ത സീനിയോറിറ്റിയില്‍ 46 പേരെ പിന്തള്ളിയാണ് പദവിയിലെത്തിയത്. അതിനാല്‍ സീനിയോറിറ്റിയില്‍ കെ.എം.ജോസഫിന് തടസ്സമായില്ല. ഡല്‍ഹി, ബോംബെ ഹൈക്കോടതികള്‍ക്ക് മൂന്ന് ജസ്റ്റിസുമാര്‍ വീതമുള്ളപ്പോഴാണ് കേന്ദ്രം കെ.എം.ജോസഫിനെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ ശ്രമിച്ചത്