ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നടത്തിയ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് പേർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങിൽ മുൻ മന്ത്രിയടക്കം നിരവധി പേരാണ് പങ്കെടുത്തത്.
സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തവരേയും ഇവരുടെ ബന്ധുക്കളേയുമെല്ലാം ഇതോടെ നിരീക്ഷണത്തിലായിക്കിട്ടുണ്ട്. പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു ചെന്നൈയിൽ കൊവിഡ് രോഗിയുടെ സംസ്കാര ചടങ്ങ് നടത്തിയത്.
ഈ സംഭവത്തിന് പിന്നാലെ ചെന്നൈയിൽ മരിച്ച ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയായ ഡോക്ടറാണ് മരണപ്പെട്ടത്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് ഡോക്ടർക്ക് വൈറസ് ബാധയുണ്ടായതെന്നാണ് അറിയുന്നത്.
അതേസമയം, കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയതിന് പിന്നാലെ പുതിയ മാർഗ്ഗനിർദ്ദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഇത് പ്രകാരം കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കൂടുതലും അടച്ചിടാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.