ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളെ ചികിൽസിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ലോക്നായക് ജയപ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലെ നേഴ്സുമാർക്കുള്ള താമസ സൗകര്യം വളരെ പരിതാപകരമെന്ന് റിപ്പോർട്ടുകൾ. അറുപതുപേർക്ക് ഒരു ടോയ്ലെറ്റ്. കുളിമുറിയില്ല. ഹാളിൽ ഒന്നിച്ചുകിടത്തം ഇങ്ങനെയാണ് ഇവിടെ നഴ്സുമാരുടെ നരക ജീവിതം. എന്നാൽ ഇവിടുത്തെ ഡോക്ടർമാർ പഞ്ചനക്ഷത്ര ഹോട്ടലായ ലളിതിലാണ് താമസിക്കുന്നത്.
കോവിഡ് രോഗികളെ പരിചരിക്കുന്ന നേഴ്സുമാർക്ക് ശുചിമുറിയോടുകൂടിയ പ്രത്യേക മുറി ഒരുക്കണമെന്നാണ് ചട്ടം. എന്നാൽ, എൽഎൻജെപിയിൽ ചുരുക്കം മുറികളും ഹാളുമാണ് നേഴ്സുമാർക്ക് നൽകിയത്. കോവിഡ് വാർഡിന് തൊട്ടുമുകളിലുള്ള മുറികളിൽ നാലും അഞ്ചുംപേർ ഒന്നിച്ചുതാമസം. തൊട്ടടുത്ത് പുതിയ ദന്താശുപത്രി കെട്ടിടത്തിന്റെ ഹാളിൽ അറുപതോളംപേർ.
1500 നേഴ്സുമാരുള്ള എൽഎൻജെപിയിൽ കോവിഡ് ഡ്യൂട്ടിക്ക് പ്രത്യേക ബാച്ച് തിരിച്ചാണ് ഡ്യൂട്ടി. ഒരു ബാച്ചിൽ 120 പേർ. ഇവർക്ക് രണ്ടാഴ്ച തുടർച്ചയായി ഡ്യൂട്ടി. ഡ്യൂട്ടിക്കുശേഷം രണ്ടാഴ്ച ആശുപത്രിയിൽ നിരീക്ഷണം. ഈ ഘട്ടത്തിൽ മൂന്നുവട്ടം സാമ്പിൾ പരിശോധിക്കും. നെഗറ്റീവ് എന്ന് ഉറപ്പിച്ചേ വീട്ടിൽ പോകാൻ അനുവദിക്കൂ. സമൂഹവ്യാപനം തടയുന്നതിനാണ് ഈ മുൻകരുതൽ. ഇതൊന്നും വേണ്ടവിധം പാലിക്കപ്പെടുന്നില്ലെന്ന് മലയാളിയായ സ്റ്റാഫ് നേഴ്സ് കെ ആർ സെന്തിൽ പറഞ്ഞു.
”ഹാളിൽ കൂട്ടത്തോടെയാണ് കിടപ്പ്. കുളിക്കാൻ പോലും സൗകര്യമില്ല. വാഷ്ബേസിനിൽനിന്ന് വെള്ളം പിടിച്ച് ടോയ്ലെറ്റിൽ കുളിക്കണം. പലരും സ്വന്തം നിലയിൽ വീട്ടിൽ പോയിവരുന്നു. രണ്ടാഴ്ചത്തെ ഡ്യൂട്ടി കഴിഞ്ഞവർ ഏകാന്തനിരീക്ഷണത്തിൽ കഴിയാൻ ഇടമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയാണ്. അണുവാഹകരാണോ അല്ലയോ എന്നുപോലും അവർക്ക് നിശ്ചയമില്ല. പീരുമേട് സ്വദേശിയായ സെന്തിൽ പറഞ്ഞു.
സെന്തിലിന്റെ ഇളയകുട്ടിക്ക് ഒമ്പതുമാസം പ്രായം. ഭാര്യയെയും രണ്ടു കുട്ടികളെയും വീട്ടിലാക്കി ഒരാഴ്ചയായി കോവിഡ് ഡ്യൂട്ടിയിൽ. മുപ്പതോളം മലയാളി നേഴ്സുമാർ കോവിഡ് ഡ്യൂട്ടിയിലുണ്ട്. പഞ്ചനക്ഷത്ര സൗകര്യമൊന്നും വേണ്ടാ, മാനുഷിക പരിഗണനയെങ്കിലും ലഭിച്ചാൽ മതി-നേഴ്സുമാർ പറഞ്ഞു.