അഗർത്തല: രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാർ ദേബിനെതിരെ കേസെടുത്തു. ത്രിപുരയിലെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഗോപാൽ റോയ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബിപ്ലബ് ദേബ് സംസാരിക്കുന്ന വീഡിയോ സഹിതമാണ് പരാതി നൽകിയത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.
മണിപ്പൂരിൽ 19ഉം അസമിലെ കരിംഗഞ്ചിൽ 16ഉം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് കേസെടുത്തത്. ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചിൽ ഒരു കേസും മണിപൂരിൽ രണ്ടു കേസുകളുമാണ് റിപ്പോർട്ടു ചെയ്തതെന്നും പരാതിക്കാരൻ പറഞ്ഞു.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷൻ 182, 505(1) എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രിക്കെതിരെ ചുമത്തിയത്. അഗർത്തലയിലെ ജി ബി ഹോസ്പിറ്റലിൽ ഏപ്രിൽ രണ്ടിന് മണിപൂരിൽ 19 കൊവിഡ് കേസുകളും അസമിലെ കരിംഗഞ്ചിൽ 16 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അതിർത്തികൾ അടക്കുകയാണെന്നുമാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് മാധ്യമങ്ങളോട് പറഞ്ഞത്.