ന്യൂഡൽഹി: രാജസ്ഥാനിലെ റായ്സിങ്നഗർ എന്ന ചെറുപട്ടണത്തിൽനിന്ന് പാകിസ്ഥാൻ അതിർത്തിയിലേക്ക് ഏതാനും കിലോമീറ്ററുകളുടെ ദൂരംമാത്രം. കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച അടച്ചിടൽ കുടിയേറ്റ തൊഴിലാളികളെയും ദിവസക്കൂലിക്കാരെയും പ്രതിസന്ധിയിലാഴ്ത്തിയപ്പോൾ റായ്സിങ്നഗറിൽ സ്ഥിതി വ്യത്യസ്തം. അതിർത്തിമേഖലയിൽ ആരും പട്ടിണിയാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് പ്രദേശത്തെ സിപിഐ എം പ്രവർത്തകർ.
റായ്സിങ് നഗറിലെ സിപിഐ എം ഓഫീസിൽ ജനകീയ അടുക്കള പ്രവർത്തനമാരംഭിച്ചിട്ട് ദിവസങ്ങളായി. ആയിരത്തോളം പേർക്കാണ് ദിവസവും ഭക്ഷണം നൽകുന്നത്. യുവാവായ ജില്ലാ സെക്രട്ടറി ഷോപ്പത്ത് റാം മെഘ്വാളിന്റെ നേതൃത്വത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. ഗോതമ്പും പച്ചക്കറികളും എണ്ണയുമെല്ലാം സമീപ പ്രദേശങ്ങളിൽനിന്ന് നിർലോഭം എത്തുന്നു.
സമീപ ഗ്രാമങ്ങളിലെ സർപഞ്ചുമാരാണ് സൗജന്യമായി വിഭവങ്ങൾ എത്തിക്കുന്നത്. പൂരിയും സബ്ജിയും തയ്യാറാക്കിയശേഷം പ്രത്യേകം പായ്ക്ക് ചെയ്ത് വാഹനങ്ങളിൽ ആവശ്യക്കാർക്ക് എത്തിക്കുന്നു. പാക് അതിർത്തിയോളം നീളുന്നു കോവിഡ് കാലത്തെ സൗജന്യ ഭക്ഷണവിതരണം.
രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി അമ്രാറാം പറഞ്ഞു. ഗോതമ്പും പച്ചക്കറിയും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കിറ്റുകളിലാക്കി വിതരണം ചെയ്യുന്നുമുണ്ട്. കിസാൻസഭയുടെയും സിഐടിയുവിന്റെയുമൊക്കെ ആഭിമുഖ്യത്തിലാണ് പലയിടങ്ങളിലും പ്രവർത്തനം. ഗംഗാനഗർ, ചുരു, ജുൻജുനു, ബിക്കാനീർ, സിക്കർ, ഹനുമൻഗഡ്, ഉദയ്പുർ, ജയ്പുർ തുടങ്ങി പ്രധാന ജില്ലാകേന്ദ്രങ്ങളിലെല്ലാം അടുക്കളകൾ പ്രവർത്തിക്കുന്നു- അമ്രാറാം പറഞ്ഞു.