കൊൽക്കത്ത: കോവിഡ് 19ന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപയ്ക്ക് വിൽപ്പനയ്ക്ക്. പശ്ചിമ ബംഗാളിലെ ഡാംകുനിയിലാാണ് ക്ഷീര കർഷകൻ ചാണകവും ഗോമൂത്രവും കച്ചവടം നടത്തുന്നത്. ഗോമൂത്രത്തിന് ഒരു ലിറ്ററിന് 500ഉം ചാണകം ഒരു കിലോയ്ക്ക് 500രൂപയുമാണ് ഈടാക്കുന്നതെന്ന് മാബുദ് അലി എന്നയാൾ കടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡിൽ പറയുന്നു.
ഹിന്ദു മഹസാഭ ഡൽഹിയിൽ സംഘടിപ്പിച്ച ഗോമൂത്ര സംഗമത്തിൽ നിന്നാണ് തനിക്ക് ഈ ‘ഐഡിയ’ ലഭിച്ചതെന്ന് അലി പറയുന്നു.’ഗോമൂത്രം കുടിക്കൂ, കൊറോണയിൽ നിന്ന് രക്ഷപ്പെടൂ’ എന്നാണ് അലിയുടെ പരസ്യ വാചകം.
എനിക്ക് രണ്ടു പശുക്കളാണുള്ളത്. ഒരെണ്ണം ഇന്ത്യൻ പശുവും മറ്റേത് ജഴ്സിയും. പാൽ വിറ്റാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. ഗോമൂത്ര സംഗമം ടിവിയിൽ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതൽ പണമുണ്ടാക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു’- അലി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
ജഴ്സി പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വിലക്കുറവുണ്ട്. 300 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. ജഴ്സി പശു ഇന്ത്യൻ പശുവിനെപ്പോലെ ശുദ്ധമായ ഇനമല്ലെന്നും അതിന്റെ മൂത്രത്തിന് ഡിമാന്റ് ഇല്ലെന്നും അലി പറയുന്നു.