ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തു. 148 എഫ്ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
അതെസമയം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം നാലു പേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രശ്ന പ്രദേശങ്ങളിലെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തി. വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ കടകള്‍ തുറന്നു. വാഹനങ്ങള്‍ ഓടിത്തുടങ്ങി. വൈദ്യുതി ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റോഡുകളില്‍ കുമിഞ്ഞുകൂടിയ കലാപത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി.
ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ ഡല്‍ഹിയില്‍ സമാധാനം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.