ന്യൂഡൽഹി: താനും കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയും ഒരേപോലുള്ളവരെന്ന് വ്യവസായി വിജയ് മല്യ. സിദ്ധാർത്ഥയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് താനും ബാങ്കുകളുടെ വേട്ടയാടലിന് ഇരയാണെന്ന വാദവുമായി മല്യ രംഗത്തെത്തിയത്. വി.ജി സിദ്ധാർത്ഥയെ കാണാനില്ലെന്ന വാർത്തയും അദ്ദേഹത്തിന്റെ കത്തും പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പ്രതികരണം.
നേരിട്ടല്ലെങ്കിലും തനിക്കും സിദ്ധാർത്ഥയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് മല്യയുടെ ട്വീറ്റ് ആരംഭിക്കുന്നത്. സിദ്ധാർത്ഥ നല്ലൊരു മനുഷ്യനും മികച്ച വ്യവസായിയുമാണ്. അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കം തന്നെയും അമ്പരപ്പിക്കുന്നു. സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും ആരെയും നിരാശരാക്കാൻ കഴിയും. മുഴുവൻ ബാധ്യതയും തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും അവർ എന്നോട് ചെയ്യുന്നത് തന്നെ നോക്കൂ. ഇത് ക്രൂരവും അനുകമ്പയില്ലാത്തതുമാണ്- വിജയ് മല്യ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
അതേസമയം, തിങ്കളാഴ്ച വൈകുന്നേരത്തോടെ മംഗളൂരുവിലെ നേത്രാവതി നദിയുടെ തീരത്ത് വെച്ച് കാണാതായ സിദ്ധാർത്ഥയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെയാണ് നദിയിൽനിന്ന് കണ്ടെത്തിയത്. കടബാധ്യതകൾ കാരണം സിദ്ധാർത്ഥ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. സിദ്ധാർത്ഥഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് അവസാനമായി എഴുതിയതെന്ന് കരുതുന്ന കത്തും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കമ്പനിയുടെ സാമ്പത്തിക ബാധ്യതകളാണ് തന്റെ ചെയ്തിക്ക് പിന്നിലെന്ന് അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. 7,000കോടിയുടെ ബാധ്യതയാണ് പ്രശസ്തമായ കഫേ കോഫി ഡേ ശൃംഖലയുടെ ഉടമയ്ക്ക് ഉണ്ടായിരുന്നത്. താനൊരു പരാജയപ്പെട്ട വ്യവസായിയാണെന്നും താൻ മാത്രമാണ് നഷ്ടങ്ങൾക്ക് ഉത്തരവാദിയെന്നും, കടങ്ങളും ആദായനികുതി വകുപ്പിന്റെ പീഡനവും തന്നെ സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
I am indirectly related to VG Siddhartha. Excellent human and brilliant entrepreneur. I am devastated with the contents of his letter. The Govt Agencies and Banks can drive anyone to despair. See what they are doing to me despite offer of full repayment. Vicious and unrelenting.
— Vijay Mallya (@TheVijayMallya) July 30, 2019