ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടി അപകടത്തിന് 15 ദിവസങ്ങൾക്ക് മുമ്പ് ജീവനിൽ ഭയമുണ്ടെന്ന് കാണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നതായി സൂചന. ബിജെപി എംഎൽഎയായ കുൽദീപ് സിങ് സെൻഗാറിനെതിരെ താൻ നൽകിയ ലൈംഗികാതിക്രമ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചിലർ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കുന്നെന്നാണ് ഉന്നാവോ പെൺകുട്ടിയുടെ കത്തിൽ പറയുന്നത്. അപകടം നടക്കുന്നതിന്റെ 15 ദിവസം മുൻപ് ചീഫ് ജസ്റ്റിസ് ഗൊഗോയ്ക്കാണ് പെൺകുട്ടി കത്തയച്ചത്. ശക്തമായ നടപടിയെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പെൺകുട്ടി പറയുന്നത്.
ആളുകൾ എന്റെ വീട്ടിൽ എത്തുകയും പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയുമാണ്. പരാതി പിൻവലിക്കാത്ത പക്ഷം കുടുംബത്തെ ഒന്നടങ്കം വ്യാജ കേസുകൾ ചുമത്തി ജയിലിലടക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്- പെൺകുട്ടി കത്തിൽ പറഞ്ഞു.അതേസമയം കത്ത് ചീഫ് ജസ്റ്റിസ് പരിഗണിച്ചോ എന്ന കാര്യം വ്യക്തമല്ല.
ജോലി അന്വേഷിച്ച് എംഎൽഎയുടെ വീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എംഎൽഎ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ്. പെൺകുട്ടി പരാതി നൽകിയിട്ടും ഏറെ നാളുകൾക്ക് ശേഷമാണ് കുൽദീപ് സിങ് സെൻഗാറിനെതിരെ പോലീസ് നടപടിയെടുത്തത്. നീതി ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ സത്യാഗ്രഹമിരുന്നതിന്റെ ഫലമായിരുന്നു പോലീസ് നടപടി. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എംഎൽഎയ്ക്കെതിരെ കുടുബം പരാതി ഉന്നയിച്ചിട്ടും എംഎൽഎയെ പ്രതി ചേർക്കാൻ ആദ്യഘട്ടത്തിൽ പോലീസ് തയ്യാറായിരുന്നില്ല.
വിഷയം വലിയ ചർച്ചയാവുകയും പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം പ്രതിരോധം സൃഷ്ടിക്കുകയും ചെയ്ത അവസരത്തിൽ മാത്രമാണ് എംഎൽഎയേയും സഹോദരൻ മനോജിനേയും എട്ട് അനുനായികളേയും പോലീസ് പ്രതിപട്ടികയിൽ ചേർക്കുന്നത്. പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.