ചെന്നൈ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശരവണഭവന് ഹോട്ടല്‍ ഉടമയ്ക്ക് ഹൃദയാഘാതം. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ഹൃദയാഘാതമുണ്ടായത്. വെന്റിലേറ്ററില്‍ കഴിയുന്ന പി രാജഗോപാലിനെ വിദഗ്ദ ചികിത്സയിക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. മകന് ശരവണന് നല്കിയ ഹര്‍ജി പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നല്‍കിയത്.
അതേസമയം കടുത്ത പ്രമേഹവും വൃക്കകള്‍ക്ക് തകരാറുമുള്ള രാജഗോലിനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടമാണെന്നാണ് സ്റ്റാന്‍ലി ആശുപത്രി അധികൃതര്‍ പറയുന്നത്.
സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കുറച്ചു ദിവസം മുമ്പാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പിന്നീട് പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് രാജഗോപാലിന് ഹൃദയാഘാതം ഉണ്ടായത്.
ചെന്നൈ ശരവണഭവന് ശാഖയിലെ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടു ഭാര്യമാരുള്ള രാജഗോപാല്‍ ജീവജ്യോതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജീവജ്യോതി പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് രാജഗോപാല്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് പ്രിന്‍സ് ശാന്തകുമാറിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.