ലണ്ടന്‍: വിദേശത്ത് ഒരു ജോലി,നല്ല ജീവിതം സാധാരണക്കാരനായ പ്രദീപ് സൈനിയുടെ സ്വപ്നമായിരുന്നു ഇത്. ആ സ്വപ്നം നിറവേറ്റാന്‍ താനെടുത്ത സാഹസികമായ തീരുമാനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാല്‍പ്പത്തിനാലുകാരനായ പഞ്ചാബ് സ്വദേശി പ്രദീപ് സൈനിക്ക് ഇന്നും ശരീരമാസകലം ഭയം കൊണ്ട് മൂടും. കാശുമുടക്കാതെ ലണ്ടനിലെത്താന്‍ വഴിയുണ്ടെന്ന മനുഷ്യക്കടത്തുകാരുടെ വാക്കുകളാണ് 22-ാമത്തെ വയസ്സില്‍ സൈനിയെയും 18-കാരനായ സഹോദരനെയും ആ സാഹസിക യാത്രക്ക് പ്രേരിപ്പിച്ചത്.
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍(ചക്രവാതിലില്) കയറി ഒളിച്ചിരുന്നുള്ള യാത്രയായിരുന്നു ലണ്ടനിലേക്കുള്ള ആ അപകടവഴി. വിമാനം പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴും മാത്രമാണ് ഈ വാതില്‍ തുറക്കുക. എന്നാല്‍ ആഗ്രഹം നിറവേറ്റാനായി 1996-ല്‍ അങ്ങനെ മരണം മുന്നില്‍ക്കാണുന്ന ആ യാത്രയ്ക്ക് ഇരുവരും തയ്യാറായി. ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്കുള്ള ബോയിങ് 747 വിമാനത്തിലായിരുന്നു യാത്ര.
വിമാനത്തില്‍ കയറി പത്തുമണിക്കൂറോളം നീണ്ട യാത്രക്കിടെ തന്റെ സഹോദരന് മരിക്കുന്നതും ലാന്‍ഡിങിനിടെ മൃതദേഹം താഴേക്ക് വീഴുന്നതൊന്നും അബോധാവസ്ഥയിലായ അയാള്‍ അറിഞ്ഞില്ല. മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ശരീരോഷ്മാവ് കുറഞ്ഞായിരുന്നു സഹോദരന് മരിച്ചത്. കൊടുംതണുപ്പില്‍ ശരീരം സ്വയംപ്രതിരോധിക്കുന്ന പ്രത്യേക അവസ്ഥയിലെത്തിയതുകൊണ്ടു മാത്രം അന്ന് സൈനി അദ്ഭുതകരമായി രക്ഷപ്പെട്ടു.
അബോധാവസ്ഥയിലുള്ള സൈനിയെ ഹീത്രൂ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജീവനക്കാര്‍ കണ്ടത്. എന്നാല്‍, ആ സാഹസികയാത്രയ്ക്ക് ശേഷം സഹോദരന്റെ മരണവും നീണ്ട നിയമയുദ്ധവും സൈനിക്ക് കയ്പു നിറഞ്ഞ ജീവിതമാണ് സമ്മാനിച്ചത്. അടുത്തിടെ കെനിയ എയര്‍വേസിന്റെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍വാതിലില്‍ ഒളിച്ചിരുന്നയാള്‍ താഴേക്കു മരിച്ചുവീണത് വലിയ വാര്‍ത്തയായിരുന്നു.
അതിന് പിന്നാലെയാണ് സൈനി തന്റെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചത്. വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ സൈനി ഇന്ന് ഹീത്രു വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ്.