ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി നളിനിക്ക് മദ്രാസ് ഹൈക്കോടതി 30 ദിവവസത്തെ പരോള്‍ അനുവദിച്ചു. സ്വയം വാദിച്ചാണ് നളിനി പരോള്‍ വാങ്ങിച്ചത്. ജയിലില്‍ വെച്ച് ജനിച്ച മകളുടെ വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനായാണ് നളിനിക്ക് പരോള്‍.
‘മകളെ പ്രസവിച്ചതു ജയിലിലാണ്. മകളെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്താനുള്ള ഭാഗ്യം അമ്മയെന്ന നിലയില്‍ എനിക്കു ലഭിച്ചില്ല. അവളുടെ വിവാഹം നടത്തി കൊടുക്കുന്നതിനുള്ള അവകാശം കൂടി നിഷേധിക്കരുത്’- കോടതിയില്‍ വാദത്തിനിടെ നളിനി വികാരാധീനയായി പലപ്പോഴും. കേസില്‍ ശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും നിയമാനുസൃതമുള്ള പരോള്‍ കൂടി അനുവദിക്കാതെ ജയിലില്‍ അടച്ചിടുന്നതും വധശിക്ഷയും തമ്മില്‍ എന്താണു വ്യത്യാസം? എല്ലാ പ്രതീക്ഷകളും കോടതിയിലാണെന്നും നളിനി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷയനുഭവിച്ച തടവുകാരിയാണ് നളിനി. 27 വര്‍ഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് 3 വര്‍ഷം മുന്‍പ് 12 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു. കേസില്‍ പിടിയിലാകുന്ന സമയത്തു ഗര്‍ഭിണിയായിരുന്ന നളിനിക്കു ജയിലിലാണ് കുഞ്ഞു ജനിച്ചത്. മകള്‍ ഡോ. അരിത്ര ഇപ്പോള്‍ ലണ്ടനിലാണ്. നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ കേസില്‍ പ്രതിയായി ജയിലിലാണ്.
നളിനിയുടെ അഭ്യര്‍ത്ഥന പ്രകാരം അവര്‍ക്കു നേരിട്ടു ഹാജരായി വാദിക്കാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടോ സംസാരിക്കരുത്, പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് എംഎം സുന്ദരേശ്, ജസ്റ്റിസ് എം നിര്‍മല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പരോള്‍ അനുവദിച്ചത്. 10 ദിവസത്തിനകം പരോള്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു കോടതി വെല്ലൂര്‍ ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്കി.