അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുസീറ്റുകളിലേക്കും രണ്ട് സമയത്തായാണ് വോട്ടെടുപ്പ്.
വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗല്‍ജി ഠാക്കൂറുമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. ചന്ദ്രിക ചുദാസാമയും ഗൗരവ് പാണ്ഡ്യയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
ബിജെപി കുതിരക്കച്ചവടം നടത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് ആകെയുള്ള 77 എംഎല്‍എമാരില്‍ 65 പേരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റി. ബനസ്കന്ധ ജില്ലയിലെ ഒരു റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്.
182 അംഗ നിയമസഭയില്‍ 100 അംഗങ്ങള്‍ ഉള്ള ബിജെപിക്ക് വെവ്വേറെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരു സീറ്റുകളിലും ജയിക്കാനാകും. എങ്കിലും, വന്‍ഭൂരിപക്ഷം കിട്ടാന്‍ ബിജെപി എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചേക്കും എന്ന് സൂചന കിട്ടിയതിനാലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. 88 വോട്ടാണ് ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടത്.
ഇരുസീറ്റുകളിലേക്കും രണ്ട് സമയത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ കോണ്‍ഗ്രസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.എന്നാല്‍ ഹര്‍ജി തള്ളിയ കോടതി, തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നിലവില്‍ 2023 ഓഗസ്റ്റിലാണ് അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും കാലാവധി അവസാനിക്കുന്നത്. അതിനു മുമ്പ് സ്ഥാനം ഒഴിയുന്നതിനാല്‍ ഉപതെരഞ്ഞൈടുപ്പായേ പരിഗണിക്കാനാവൂ എന്ന് തെരഞ്ഞെടുപ്പു കമ്മീഷന് കോടതിയില്‍ വ്യക്തമാക്കി. രാജ്യസഭ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഓരോന്നും വ്യത്യസ്ത തെരഞ്ഞെടുപ്പുകളായാണ് പരിഗണിക്കുന്നതെന്നും കമ്മീഷന് വിശദീകരിച്ചു.
ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ നിയമസഭയിലെ കക്ഷിനില വച്ച് ഒരു സീറ്റ് കോണ്‍ഗ്രസിനു ജയിക്കാനാവും. വ്യത്യസ്ത തെരഞ്ഞെടുപ്പായാല്‍ രണ്ടു സീറ്റും ബിജെപിക്കു തന്നെയാണ് ലഭിക്കുക. ഇതിനെതിരെയാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്.