ചെന്നൈ: ജോലിക്കായി പോയ ഭർത്താവിനെ വർഷങ്ങൾക്കിപ്പുറം ഭാര്യ കണ്ടെത്തിയത് ടിക് ടോക്കിൽ. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭർത്താവ് സുരേഷിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തിയത്. ഇയാളെ കാണാതായതിന് ശേഷം ജയപ്രദ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല.
2017 ലാണ് സുരേഷ് ജോലിക്കായി നാടുവിട്ട് പോയത്. എന്നാൽ പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. ഭാര്യ ജയപ്രദയും ബന്ധുക്കളും ചേർന്ന് സുരേഷിനെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ ദിവസം ജയപ്രദയുടെ ഒരു ബന്ധു ടിക് ടോക് വീഡിയോ നോക്കുന്നതിനിടെ സുരേഷിനെ അപ്രതീക്ഷിതമായി കാണുകയായിരുന്നു. ഒരു ട്രാൻസ്ജെൻഡർ യുവതിയുമൊത്തുള്ള ടിക് ടോക്ക് വീഡിയോയിലാണ് സുരേഷിനെ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് ട്രാൻസ്ജെൻഡർമാരുടെ എൻജിഒയുടെ സഹായത്തോടെ ഇയാളെ കണ്ടെത്തി.
കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം താൻ നാടുവിടുകയായിരുന്നെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. പിന്നീട് പോലീസിന്റെ കൗൺസിലിങിന് ശേഷം ഇയാൾ തിരികെ ഭാര്യയോടും മക്കളോടുമൊപ്പം പോകാൻ തയാറായി.