ന്യൂഡല്‍ഹി: ഇത്തവണ രാജ്യത്തെ പലമേഖലകളിലും വരള്‍ച്ച രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. കാലവര്‍ഷം എത്തുന്നതിന് മുമ്പ് മഴ കുറവായതാണ് വരള്‍ച്ചയുണ്ടാവാന്‍ കാരണം.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കാലവര്‍ഷത്തിന് മുമ്പ് സാധാരണ ലഭിക്കാറുള്ളതിനെക്കാള്‍ 37 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇതാണ് വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യതയ്ക്ക് വഴിവെച്ചതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ മധ്യമേഖലയില്‍ നന്നായി മഴ ലഭിച്ചിരുന്നു.
എന്നാല്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. കാലവര്‍ഷത്തിന് മുന്നോടിയായി പൊതുവെ ആവശ്യത്തിന് മഴ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍മഴ കുറഞ്ഞത് കര്‍ഷകരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ ഈ മഴ ലഭിച്ചതിന് ശേഷമാണ് കൃഷി ഇറക്കുന്നത്. പ്രത്യേകിച്ച് അരി, കരിമ്പ്, പരുത്തി തുടങ്ങി പ്രധാനകൃഷികളൊക്കെ ഈ സമയത്താണ് ആരംഭിക്കാറുമുള്ളത്. എന്നാല്‍ വേനല്‍മഴ ലഭിക്കാത്തിടത്തോളംകാലം കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും.
2018-ല്‍ പൊതുവേ നല്ലമഴ ലഭിച്ചിരുന്നു. എന്നിട്ടും ഈ വര്‍ഷം വരള്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിലാണ് ആശങ്ക ഉയരുന്നത്. അണക്കെട്ടുകളിലെയും മറ്റ് ജലസംഭരണികളിലെയും വെള്ളത്തിന്റെ അളവ് നന്നേ കുറഞ്ഞു. മഹാരാഷ്ട്രയിലെ പല അണക്കെട്ടുകളിലും സംഭരണശേഷിയുടെ നാലുമുതല്‍ 10 ശതമാനംവരെയേ വെള്ളമുള്ളൂ. വേനല്‍ ശക്തി പ്രാപിച്ചതോടെ ഇവ വറ്റിത്തുടങ്ങിയ സ്ഥിതിയാണ്.
ഈവര്‍ഷത്തെ മണ്‍സൂണ്‍ മഴ സാധാരണയെക്കാള്‍ കുറവായിരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മേയ് 17 വരെ ചെറിയതോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും കൃഷിചെയ്യാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.