ലഖ്നൗ: പട്ടിണിയും പോഷകാഹാരക്കുറവും മൂലം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ നിരവധി കുഞ്ഞുങ്ങളാണ് മരിച്ചു വീഴുന്നതെന്ന് ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ എന്ന സന്നദ്ധ സംഘടന ആരോപിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ ഭരണകൂടം തയാറാവുന്നില്ലെന്നും സന്നദ്ധ സംഘടന കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കണക്കനുസരിച്ച് നിലവില്‍ പോഷകാഹാരക്കുറവുള്ള ഒരുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം കുഞ്ഞുങ്ങള്‍ സംസ്ഥാനത്തുണ്ട്. നരേന്ദ്രമോഡിയും മുഖ്യമന്ത്രി ആദിത്യനാഥും പ്രതിനിധാനം ചെയ്യുന്ന പൂര്‍വ്വാഞ്ചല്‍ മേഖലയിലാണ് ഇതില്‍ കൂടുതലും. വാരണാസിയില്‍ ഓരോ മാസവും ചുരുങ്ങിയത് ആറ് കുഞ്ഞുങ്ങളെങ്കിലും ദാരിദ്ര്യവും പോഷകാഹാര കുറവും മൂലം മരണത്തിന് കീഴടങ്ങുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വാരാണസിയിലെ ഹര്ഷന്പൂര്ഗ്രാമത്തിലെ കമലേഷ്-രേഖ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള ഓം ആണ് പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായ ജില്ലാ ആശുപത്രിയിലെ ശിശുക്ഷേമ വിഭാഗത്തില്‍ ഈ കുട്ടിയുടെ കാര്യം ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരം കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ഫണ്ടും പദ്ധതിയും ഉണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാകുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുകയും പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്യേണ്ട ചുമതല ഗ്രാമത്തിലെ അംഗന്‍വാടി അധികൃതര്‍ക്കാണ്. എന്നാല്‍ ഇക്കാര്യത്തിലുള്ള അധികൃതരുടെ അനാസ്ഥയും കുഞ്ഞുങ്ങളുടെ മരണനിരക്ക് ഉയരാന്‍ കാരണമായിട്ടുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാരങ്ങള്‍ മറിച്ചു വില്‍ക്കുന്നതും പതിവാണ്. ഇത്തരത്തിലുള്ള അംഗന്‍വാടി അധികൃതര്‍ക്കെതിരെ ഏഷ്യന്‍ ബ്രിഡ്ജ് ഇന്ത്യ പോലീസില്‍ പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലും പോലീസ് കൂട്ടാക്കിയിട്ടില്ല.