ഇന്‍ഡോര്‍: ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടില്‍ ജയ്ഷെ ഭീകരതാവളം ആക്രമിച്ചതിന്റെ തെളിവുകള്‍ കേന്ദ്രം പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ആവശ്യപ്പെട്ടു. ഒപ്പം വ്യോമസേന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ ചോദ്യം ചെയ്യുകയല്ലെന്നും എന്നാല്‍ സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംഭവത്തിന്റെ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അതുകൊണ്ടുതന്നെ നമ്മള് തെളിവുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഒസാമ ബിന്‍ലാദനെ വധിച്ചശേഷം യുഎസ് ലോകത്തിനു മുന്നില്‍ തെളിവുകള്‍ നല്കിയതുപോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണമെന്നും ദിഗ്വിജയ് സിങ്ങ് പറഞ്ഞു.
ഇന്ത്യയുടെ ധീരനായ വ്യോമസേനാ ഉദ്യോഗസ്ഥനെ തിരികെ നല്‍കിയതിനു പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും കൈമാറി ഇമ്രാന് ധൈര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോഡിയെക്കാളും വലിയ നുണയനെ കാണാനാകില്ലെന്നേ പറയാനാകൂവെന്നും വ്യോമസേന മുംബൈ ഭീകരാക്രമണത്തിനു ശേഷം സര്‍ജിക്കല്‍ സ്ട്രൈക്കിനു താല്പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ എതിര്‍പ്പു കാരണം ഇതു നടക്കാതെ പോകുകയായിരുന്നെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണം ശരിയല്ലെന്നും ദിഗ്വിജയ് സിങ്ങ് പറഞ്ഞു.