ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്ര ദളിത് കളിക്കാരുണ്ടെന്ന മാധ്യമത്തിന്റെ ചോദ്യത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ദി വയര്‍ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടാണ് വിവാദം കത്തുന്നത്. കായിക രംഗത്ത് ഇല്ലാത്ത ജാതീയത ഉയര്‍ത്തിയ മാധ്യമം ആദ്യം നിങ്ങളില്‍ എത്ര ദളിത് എഡിറ്റര്‍മാരുണ്ടെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചാണ് രോഷം തീര്‍ത്തത്. രാജ്യത്തിന് ടെസ്റ്റ് പദവി കിട്ടിയ ശേഷം മൊത്തം 290 താരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ നിന്നും ടീമിലെത്തിയത് വെറും നാലു താരങ്ങള്‍ മാത്രമാണ്.
കണക്കുപ്രകാരം 70 പേരെങ്കിലും ടീമില്‍ കളിക്കേണ്ട സാഹചര്യത്തിലാണ് നാലു പേരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചൊടിപ്പിച്ച മുഹമ്മദ് കൈഫ് നിങ്ങളുടെ മേഖലയില്‍ ഈ വിഭാഗത്തില്‍ നിന്നും എത്ര മാധ്യമപ്രവര്‍ത്തകര്‍ ഉണ്ട് എന്ന് ചോദിച്ചാണ് തിരിച്ചടിച്ചത്. എത്ര സീനിയര്‍ എഡിറ്റര്‍മാര്‍ ഉണ്ടെന്ന് ചോദിച്ച കൈഫ് വിദ്വേഷം പടര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്ത് പറയാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ജാതിമത സമവാക്യങ്ങള്‍ പൊളിച്ചെഴുതിയ മേഖലയാണ് കായികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ ക്രിക്കറ്റിലെ മുന്‍നിരക്കാരായ ഇന്ത്യന്‍ ക്രിക്കറ്റിലെ ജാതിവ്യത്യാസം ക്രിക്കറ്റ് ആരാധകര്‍ പൊറുക്കട്ടെ എന്ന് ഓസ്ട്രേലിയയിലെ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് പത്രവും വാര്‍ത്ത പുറത്തു വിട്ടിരുന്നു. 86 വര്‍ഷം നീണ്ട ക്രിക്കറ്റ ചരിത്രത്തില്‍ വെറും നാലു ദളിതര്‍ മാത്രമാണ് ടീമില്‍ എത്തിയതെന്നും പത്രം കുറിച്ചു. രാജ്യത്ത് 17 ശതമാനത്തോളം വരുന്ന സര്‍ക്കാരിലും സര്‍വകലാശാലകളിലും ജോലി സംവരണം കിട്ടുന്ന വിഭാഗത്തിന് പക്ഷേ രാജ്യത്തെ കായികമേഖലകളില്‍ പരിഗണന കിട്ടാറില്ല എന്നായിരുന്നു ഓസ്ട്രേലിയന്‍ പത്രത്തിന്റെ കണ്ടെത്തല്‍.
രാജ്യത്തെ പ്രതിനിധീകരിച്ച അവസാന ദളിത് ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പം സ്‌കൂള്‍ ക്രിക്കറ്റുകളിലെ റെക്കോഡുകളില്‍ ഒന്ന് കയ്യാളിയ 1993 മുതല്‍ 2000 വരെ ടീമില്‍ കളിച്ച വിനോദ് കാംബ്ളി ആയിരുന്നെന്നും തന്റെ ജാതി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നും പത്രം ജൂണ്‍ 15 ന് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നുണ്ട്. അതേസമയം ടീമില്‍ എത്താതിരിക്കാന്‍ ദളിത് പശ്ചാത്തലം മാത്രമല്ല കാരണമെന്നും ദാരിദ്ര്യത്തില്‍ നിന്നും കഷ്ടതകളില നിന്നും പുറത്ത് കടക്കാന്‍ ഇന്ത്യയിലെ ദളിതുകള്‍ മെഡിസിന്‍, നിയമം, സിവില്‍ സര്‍വീസ് എന്നിവയെല്ലാമാണ് ലക്ഷ്യമിടുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നതെന്നും പത്രം വ്യക്തമാക്കുന്നു.
മാതാപിതാക്കള്‍ കുട്ടികളെ ഉയര്‍ന്ന ജോലികള്‍ക്ക് വേണ്ടിയുള്ള പരീക്ഷകളിലും മറ്റും തയ്യാറെടുപ്പിക്കുന്നതിലാണ് ശ്രദ്ധിക്കാറുള്ളതെന്നും അവരുടെ മുന്‍ഗണനയില്‍ സ്പോര്‍ട്സ് കാര്യമായ പരിഗണനയുള്ള കാര്യമല്ലെന്നും പറയുന്നു. ഇന്ത്യയിലെ 80 ശതമാനം കായികതാരങ്ങളും താഴ്ന്നതോ മദ്ധ്യവര്‍ത്തിയോ ആയ അത്ര മെച്ചമല്ലാത്ത പശ്ചാത്തലങ്ങളില്‍ നിന്നും വന്നവരാണെന്നും ഏതെങ്കിലും മന്ത്രിയുടെയോ വ്യവസായിയുടേയോ മകന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടോ എന്ന സ്പോര്‍ട്സ് ജര്‍ണലിസ്റ്റ് ഹര്‍പാല്‍ സിംഗിന്റെ പ്രസ്താവനയും പത്രം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.