കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് എത്തി. മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചത്
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സിബിഐ നീക്കത്തിനെതിരെയാണ്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതായാണ് മമത ആരോപിക്കുന്നത്.
മമതാ ബാനര്‍ജിയുടെ സത്യാഗ്രഹത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് എന്നിവര്‍ പിന്തുണയറിയിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മമത ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പോലീസ് കമ്മിഷണര്‍ക്കെതിരായ സിബിഐയുടെ പരാതികള്‍ സുപ്രീംകോടതി ഇന്ന് രാവിലെ പരിഗണിക്കും. സിബിഐയുടെ ഹര്‍ജിയില്‍ കമ്മിഷണര്‍ തെളിവു നശിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചിരുന്നു. തെളിവുനശിപ്പിക്കാന്‍ വിദൂരമായെങ്കിലും ശ്രമിച്ചവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പുനല്‍കിയിരുന്നു.
ഒപ്പം ബംഗാള്‍ സര്‍ക്കാര്‍ സിബിഐ നടപടിക്കെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും. പോലീസ് കമ്മിഷണര്‍ രാജീവ്കുമാറടക്കം നാലുദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിന് താത്കാലിക വിലക്ക് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നെന്നും സിബിഐ ഇത് ലംഘിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.