അമരാവതി: മോഡിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താനായി പത്തു തവണയെങ്കിലും ‘സര്’ എന്നു വിളിച്ചിട്ടുണ്ടെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. താനങ്ങനെ ചെയ്തത് മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്റെ നന്മയ്ക്കു വേണ്ടിയാണെന്നും നായിഡു പറഞ്ഞു. നായിഡു ഇത് വെളിപ്പെടുത്തിയത് ബുധനാഴ്ച വിളിച്ചു ചേര്‍ത്ത് സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കവെയാണ്.
രാഷ്ട്രീയരംഗത്ത് മോഡി തന്റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം ‘സാര്‍’ എന്നു മാത്രമേ വിളിച്ചിട്ടുള്ളുവെന്നും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ കണ്ട സന്ദര്‍ഭത്തില്‍ മി. ക്ലിന്റന് എന്നാണ് അഭിസംബോധന ചെയ്തതെന്നും അത് സംസ്ഥാനത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പരിഗണന ലഭിക്കാനായിരുന്നുവെന്നും നായിഡു വ്യക്തമാക്കി.
ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നു 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്നും ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് പത്ത് സീറ്റ് കൂടുതല്‍ ലഭിക്കുമായിരുന്നുവെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നിഷേധിച്ചതിനെ തുടര്‍ന്നാണ് ടിഡിപി കഴിഞ്ഞകൊല്ലം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും എന്‍ഡിഎ വിടുകയും ചെയ്തത് എന്നും നായിഡു വ്യക്തമാക്കി.
താനായിരുന്നു മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെയുണ്ടായ വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് മോഡിയുടെ രാജി ആദ്യം ആവശ്യപ്പെട്ടതെന്ന് നായിഡു ഓര്‍മിച്ചു. മോഡിയ്ക്ക് ആന്ധ്രാപ്രദേശിനോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിന് കാരണം ഇതാണെന്നും നായിഡു പറഞ്ഞു.
വൈആര്‍എസ് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ബിജെപി, ജനസേന, ഇടതു പാര്‍ട്ടികള്‍ എന്നിവര്‍ സംസ്ഥാനത്തിന് പ്രത്യേകപദവി നല്കാന് കേന്ദ്രത്തിന് മേല്‍ സമര്‍ദം ചെലുത്താന്‍ എല്ലാ കക്ഷികളേയും സംഘടിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിന്ന് വിട്ടു നിന്നു.