ആഗ്ര: നരേന്ദ്ര മോഡി ഒരിക്കലും ചായവില്പന നടത്തിയിട്ടില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് മുന്‍ അധ്യക്ഷനും മോഡിയുടെ ദീര്‍ഘകാല സുഹൃത്തുമായിരുന്ന പ്രവീണ്‍ തൊഗാഡിയ. ഒരു ചായവില്പനക്കാരനായിരുന്നു എന്ന പ്രചാരണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ പ്രതിച്ഛായാ നിര്‍മ്മിതിയില്‍ നിര്‍ണായകമായിരുന്നു. ഇപ്പോഴിതാ അടുത്ത തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഈ അവകാശവാദത്തെ തള്ളിയാണ് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തിയിരിക്കുന്നത്.
തൊഗാഡിയ പറയുന്നത് കഴിഞ്ഞ 43 വര്‍ഷമായി താന്‍ മോഡിയുടെ സുഹൃത്തായിരുന്നെന്നും ഒരിക്കല്‍ പോലും മോഡി ചായ വില്പന നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്നുമാണ്. ചായ വില്പനക്കാരന് എന്ന പ്രതിച്ഛായ നിര്‍മ്മിച്ചത് പൊതുജങ്ങളുടെ സഹാനുഭൂതി നേടുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ഉദ്ദേശം ആര്‍എസ്എസിനോ ബിജെപിക്കോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡി മുത്തലാഖ് പാര്‍ലമെന്റില്‍ നിയമമാക്കുന്നതിന് വളരെയധികം പ്രയത്നിച്ചുവെന്നും എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമനിര്‍മ്മാണം നടത്താന്‍ മോഡി യാതൊരു ശ്രമവും നടത്തിയില്ലെന്നും തൊഗാഡിയ പറഞ്ഞു. മോഡി രണ്ടാം വട്ടം പ്രധാനമന്ത്രിയായാലും ക്ഷേത്രനിര്‍മാണം നടക്കില്ലെന്നും കാരണം ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലനില്പുതന്നെ രാമക്ഷേത്രം എന്ന വിഷയത്തിന്റെ പുറത്താണെന്നും ആ വിഷയം പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഈ സംഘടനകള്‍ ഇല്ലാതെയാകുമെന്നും അതുകൊണ്ടാണ് രാമക്ഷേത്ര വിഷയം എല്ലായ്പോഴും ചര്‍ച്ചയാക്കുകയും എന്നാല്‍ ക്ഷേത്രം നിര്‍മ്മിക്കാതിരിക്കുകയും ചെയ്യുന്നതെന്നും തൊഗാഡിയ ആരോപിച്ചു.
മോഡിയുമായി അകന്നതിനെ തുടര്‍ന്ന് വിഎച്ച്പി അധ്യക്ഷനായിരുന്ന പ്രവീണ്‍ തൊഗാഡിയയ്ക്ക് സ്ഥാനം നഷ്ടമായിരുന്നു. തുടര്‍ന്ന് സംഘടയില്‍നിന്ന് രാജിവെച്ച തൊഗാഡിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് രൂപവത്കരിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മോഡിക്ക് ഗുജറാത്തിലേയ്ക്കും ഭയ്യാജി ജോഷിക്ക് നാഗ്പുരിലേയ്ക്കും തിരിച്ചുപോകേണ്ടിവരുമെന്നും തൊഗാഡിയ പറഞ്ഞു.