തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച വനിതാമതിലിന് മറുപടിയായി അയ്യപ്പഭക്തസംഗമം സംഘടിപ്പിച്ചതിലൂടെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും ആചാരസംരക്ഷണത്തിന്റെയും അച്ചുതണ്ടായി മാറി ആര്‍എസ്എസ്. ആര്‍എസ്എസ് മുഖ്യധാരയിലേക്ക് വരുന്നത് സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപിയെ ഒരുപടി പിന്നില്നിര്ത്തിയാണ്.
ആദ്യം ഉദ്ദേശിച്ചത് ഭക്തസംഗമം മാത്രമായിരുന്നുവെങ്കിലും നാമജപഘോഷയാത്രകൂടി നടത്തി ശക്തിതെളിയിക്കാമെന്ന് തീരുമാനിച്ചത് പത്തുദിവസം മുമ്പാണ്. മുഖ്യചുമതല ആര്‍എസ്എസ് സഹപ്രാന്തക് പ്രചാരക് സുദര്‍ശനായിരുന്നു.
ആര്‍എസ്എസ് സാധാരണ സമരങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് നടത്താറില്ല. പ്രക്ഷോഭം അനിവാര്യമാകുന്ന സാഹചര്യങ്ങളില്‍ അതിനായി സംഘടന രൂപവത്കരിക്കുകയാണ് ചെയ്യാറ്. ശബരിമല പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ അതിനായാണ് ആദ്യംതന്നെ ശബരിമല കര്‍മസമിതിക്ക് രൂപംനല്കിയത്. ഭക്തസംഗമം കര്‍മസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു.
കര്‍മസമിതി എല്ലാവിഭാഗം വിശ്വാസികളുടെയും പൊതുവേദിയെന്ന നിലയിലാണ് ബിജെപി നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കാതെ സ്വാമിമാര്‍ക്കും സാമുദായിക നേതാക്കള്‍ക്കുമായി വേദി വിട്ടുനല്‍കിയത്. ആര്‍എസ്എസിന്റെ വിലയിരുത്തല്‍ ആര്‍എസ്എസ്, ബിജെപി വേദികളില്‍നിന്ന് അകലം പാലിച്ചിരുന്ന എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ ഭാഗമാക്കാനായത് നേട്ടമായാണ്.
കെപിഎംഎസിലെ ഒരു വിഭാഗം, ധീവരസഭ, വിശ്വകര്മവിഭാഗം തുടങ്ങിയവയൊക്കെ ഭക്തസംഗമത്തില്‍ പങ്കാളികളായിരുന്നു. ഇവരുടെ പങ്കാളിത്തം ഭക്തസംഗമം സവര്ണസംഗമമായിരുന്നെന്ന വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടിയായി സംഘപരിവാര്‍ ചൂണ്ടിക്കാണിക്കുന്നു. അമൃതാന്ദമയിയും ശിവഗിരിയിലെ മുതിര്‍ന്ന സ്വാമിയായ പ്രകാശാനന്ദയും എത്തിയത് സംഗമത്തിന് ഹൈന്ദവ ഏകീകരണത്തിന്റെ മുഖച്ഛായനല്കി.