മുംബൈ : 1952ലെ സിനിമാനിയമം ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ തടയാനായി ഭേദഗതിചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കനത്ത ശിക്ഷ നല്‍കുന്നതോടൊപ്പം കനത്ത പിഴയും വ്യാജപതിപ്പുകള്‍ തടയാന്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ശനിയാഴ്ച പെഡാര്‍ റോഡിലെ ഫിലിം ഡിവിഷനില്‍ ഇന്ത്യയിലെ ആദ്യ സിനിമാമ്യൂസിയം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സിനിമയുടെ സ്വാധീനം സമൂഹത്തിലുമുണ്ടാവും. സാമൂഹികമായ പ്രതിഫലനം സിനിമയിലുണ്ടാവും. ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പട്ടിണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. സിനിമാരംഗത്ത് നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും അവ പരിഹരിക്കുന്നതിന് എത്രയോ മാര്‍ഗങ്ങള്‍ നമുക്കുണ്ടെന്നും ഇന്ത്യന്‍ വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്താന്‍ സിനിമയ്ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും ഈ മ്യൂസിയത്തില്‍നിന്ന് സിനിമയെപ്പറ്റിയുള്ള എല്ലാ വിവരവും ലഭിക്കുമെന്നത് വലിയ കാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം വാര്‍ത്താവിതരണവകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ആശാ ഭോസ്ലെ, എആര്‍ റഹ്മാന്, ജിതേന്ദ്ര, രണ്‍ധീര്‍ കപൂര്‍, ആമിര്ഖാന് ഉള്‍പ്പെടെ ബോളിവുഡിലെ വലിയ താരനിരതന്നെ പങ്കെടുക്കാനെത്തി.
ഇതിന്റെ മൊത്തം നിര്‍മ്മാണച്ചെലവ് 140.61 കോടി രൂപയാണ്. മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ ശ്യാംബെനഗല്‍ തലവനായ ഉപദേശകസമിതിയും പ്രസൂണ്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതിയുമാണ്. ഇന്ത്യന്‍ സിനിമയുടെ യാത്രയാണ് മ്യൂസിയം. 2006ല്‍തന്നെ ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് സ്ഥാപനത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പുണെ ഫിലിം ആര്‍ക്കൈവ്സിന്റെ മുന്‍ മേധാവി പികെ നായരാണ്. നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ എന്ന പേരില്‍ മ്യൂസിയം നിര്‍മ്മിച്ചത് മുംബൈ ഫിലിംസ് ഡിവിഷന്റെ ആസ്ഥാനത്തെ ഗുല്‍ഷന്‍ മഹലിലും തൊട്ടടുത്തുതന്നെയുള്ള ഫിലിംസ് ഡിവിഷന്റെ പഴയ ഡെമോ സ്റ്റുഡിയോയിലുമാണ്.