ന്യൂഡല്‍ഹി: പുതുതായി 44 തന്ത്രപ്രധാന പാതകള്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നു നിര്‍മ്മിക്കുമെന്ന് കേന്ദ്ര പൊതുമരാമത്ത് മന്ത്രാലയം (സിപിഡബ്ല്യുഡി) അറിയിച്ചു. പാകിസ്താനോടു ചേര്‍ന്നു പഞ്ചാബ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ആകെ 2100 കിലോമീറ്റര്‍ ദൂരം വരുന്ന ചെറിയ പാതകളും നിര്‍മ്മിക്കുമെന്ന് സിപിഡബ്ല്യുഡി അറിയിച്ചു. പാതകള്‍ നിര്‍മ്മിക്കുന്നത് അടിയന്തര ഘട്ടങ്ങളിലെ സുഗമമായ യാത്രയ്ക്കാണെന്നും ഈ മാസം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ (2018-2019) സിപിഡബ്ല്യുഡി രേഖപ്പെടുത്തി. ഇന്ത്യ-ചൈന നിയന്ത്രണരേഖ ജമ്മു കാശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഏകദേശം 4000 കിലോമീറ്ററാണ്.
പൊതുമരാമത്ത് വകുപ്പിന്റെ ഈ തീരുമാനം ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചൈന ഏറെ പ്രാധാന്യം നല്‍കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനു പിന്നാലെയാണ്. 44 പാതകളുടെ നിര്‍മ്മാണത്തിന് ഏകദേശം 21,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. പാതകള്‍ ജമ്മു-കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ്, എന്നീ 5 സംസ്ഥാനങ്ങളിലൂടെയാകും കടന്നു പോകുന്നത്.
2017 ജൂണില്‍ അതിര്‍ത്തിയിലെ ചൈനയുടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ‘സംഘര്‍ഷത്തെത്തുടര്‍ന്ന്’ ദോക്ലായില്‍ ഇന്ത്യ-ചൈന സൈന്യം 150 മീറ്റര്‍ അകലത്തില്‍ മുഖാമുഖം നിന്നിരുന്നു. ഇരു സൈന്യങ്ങളും മേഖലയില്‍നിന്നു മാറിയത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്ന ചൈനയുടെ ഉറപ്പില്‍ 72 ദിവസത്തിനു ശേഷമാണ്. പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ (സിസിഎസ്) അനുമതി ലഭിച്ച ശേഷം മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ.
ഏകദേശം 5450 കോടി രൂപയുടെ ചെലവാണ് പാകിസ്താന് അതിര്‍ത്തിയോട് ചേര്‍ന്നു പാത നിര്‍മ്മിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനില്‍ നിര്‍മ്മിക്കുന്ന പാതകള്‍ക്ക് 3700 കോടിയും പഞ്ചാബിലേതിനു 1750 കോടിയുമാണ് ചെലവ്. പാകിസ്താന് അതിര്‍ത്തി പങ്കിടുന്നത് ജമ്മു-കാശ്മീര്‍, രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായാണ്.